പേട്ട: പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് മണ്‍വിള ഹരിജന്‍ കോളനിയില്‍ നഗരസഭ നിര്‍മ്മിച്ച ശ്മശാനം സിപിഎം താഴിട്ട് പൂട്ടി. ആറ്റിപ്രയിലെ മുന്‍ കൗണ്‍സിലര്‍ ശോഭാ ശിവദത്തിന്റെ ഭര്‍ത്താവും പ്രദേശത്തെ കൗണ്‍സിലറുമായിരുന്ന ശിവദത്തും പാര്‍ട്ടി ഗുണ്ടകളും ചേര്‍ന്ന് നഗരസഭയുടെ ഒത്താശയോടെ പോലീസ് സഹായത്താല്‍ നാലു മാസങ്ങള്‍ക്ക് മുമ്പാണ് പൂട്ടിയത്. 2010ല്‍ ഉദ്ഘാടനം കഴിഞ്ഞ ശ്മശാനത്തിന്റെ നിയന്ത്രണം ഹരിജനങ്ങളുടെ പൊതു സമിതിക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിപിഎമ്മിന്റെ ഈ നടപടി.
എന്നാല്‍ നാട്ടുകാര്‍ ശ്മശാനം പൂട്ടിയതെന്നാണ് നഗരസഭയുടെയും പാര്‍ട്ടിയുടെയും പ്രചരണം. ശിവദത്തും മറ്റ് അധികൃതരും മാറി നിന്നുകൊണ്ട് പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് നിലവിലുള്ള പൂട്ട് തകര്‍ത്താണ് പുതിയ താഴിട്ട് പൂട്ടിയത്. 2000 ല്‍ ആറ്റിപ്ര നഗരസഭയോട് കൂട്ടിചേര്‍ത്ത സമയത്ത് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ സുലോചന തങ്കപ്പന്റെ ഭരണത്തിന്റെ അവസാന ഘട്ടത്തിലാണ് ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
1956 ല്‍ പ്രദേശത്തെ ഹരിജനങ്ങള്‍ക്ക് ശ്മശാനമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 15 സെന്റ് സ്ഥലത്ത് ആധുനിക ശ്മശാനം നിര്‍മ്മിച്ച് ഹരിജനങ്ങള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ 2010ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും ശ്മശാനം ഹരിജനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ നഗരസഭയും സിപിഎമ്മും തയ്യാറായില്ല. അന്നത്തെ കൗണ്‍സിലര്‍ ശിവദത്ത് സ്മൃതി കവാടം പൂട്ടി താക്കോല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതോടെ ഹരിജനങ്ങള്‍ക്ക് ശ്മശാന ആവശ്യം വന്നാല്‍ കൗണ്‍സിലറെ ആശ്രയിക്കേണ്ട ഗതികേടിലായി.
മൃതശരീരം സംസ്ക്കരിക്കുന്നതിനുവേണ്ട സാമഗ്രികള്‍ ആവശ്യക്കാര്‍ കൊണ്ടുവരുകയും സംസ്കാരക്രിയകള്‍ കഴിഞ്ഞശേഷം കവാടം പൂട്ടി താക്കോല്‍ തിരികെ കൗണ്‍സിലറുടെ കൈകളിലെത്തിക്കുകയെന്ന വ്യവസ്ഥയിലേക്ക് മാറി. ലക്ഷങ്ങള്‍ മുടക്കി ശ്മശാനം നിര്‍മ്മിച്ചെങ്കിലും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയായി. 2010ല്‍ കൗണ്‍സിലറായ സംഗീതയുടെ അടുത്ത് ശ്മശാനത്തിന്റെ ദുരവസ്ഥ ഹരിജനങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൗണ്‍സിലറുടെ അനുകൂല നിലപാടിനോട് പാര്‍ട്ടി യോജിക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രദേശത്തെ സെറ്റില്‍മെന്റ് കോളനിയിലുള്ള 40 സെന്റില്‍ ആധുനിക പൊതുശ്മശാനം നിര്‍മ്മിക്കാമെന്ന് കൗണ്‍സിലര്‍ അറിയിച്ചുവെങ്കിലും നഗരസഭ അനുമതി നിഷേധിച്ചു.
കൂടാതെ പാര്‍ട്ടിയുടെ കര്‍ശന വിലക്കും സംഗീതയ്ക്ക് നേരിടേണ്ടിവന്നു. ശ്മശാനത്തിന്റെ കാര്യത്തില്‍ ഹരിജനങ്ങള്‍ക്കായി നിര്‍മ്മിച്ച ശ്മശാനം പൊതു ശ്മശാനമാക്കി മാറ്റുകയെന്ന അജണ്ടയായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. നഗരസഭയുടെ കീഴിലാക്കുന്നതോടെ ശ്മശാന പ്രവര്‍ത്തന കരാറുകള്‍ പാര്‍ട്ടിയുടെ ഇഷ്ടക്കാര്‍ക്ക് മാറ്റുകയും അതുവഴി വന്‍ സാമ്പത്തിക നേട്ടവും പാര്‍ട്ടി നേതാക്കന്മാര് ലക്ഷ്യമിട്ടിരുന്നു. മുന്‍കാലങ്ങളില്‍ ഹരിജനങ്ങളില്‍പ്പെട്ടവരെ ചാവേറുകളാക്കി അക്രമം സൃഷ്ടിച്ചാണ് ആറ്റിപ്രയില്‍ പാര്‍ട്ടി വളര്‍ത്തിയത്. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ പ്രദേശത്ത് പാര്‍ട്ടി ചുവടുമാറ്റുകയായിരുന്നു. സംഗീതയുടെ മരണത്തോടെ 2014 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവദത്തിന്റെ ഭാര്യ ശോഭാ ശിവദത്തിനെ നിര്‍ത്തി ജയിപ്പിച്ച് പാര്‍ട്ടി ലക്ഷ്യം കാണാനായിരുന്നു ശ്രമം. എന്നാല്‍ ഹരിജനങ്ങള്‍ക്കിടയിലുള്ള പ്രതിഷേധം വളര്‍ന്നതോടെ ശ്മശാനം പൂട്ടി താക്കോല്‍ കയ്യിലെടുക്കുകയായിരുന്നു. ശിവദത്ത് എടുത്ത ഫോട്ടോകള്‍ വച്ച് പ്രദേശത്തെ ഹരിജനങ്ങള്‍ ശ്മശാനം അനധികൃതമായി കയ്യേറാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് നഗരസഭ കേസ് ഫയല്‍ ചെയ്തതായും പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: