പാലാ: മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് വെള്ളാപ്പാട് ദേവീക്ഷേത്രസന്നിധിയിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ ഇന്ന് തുടക്കമാകും. ലോകോത്തരമായ സനാതന ധര്‍മ്മത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് മീനച്ചിലാറിന്റെ മണപ്പുറത്ത് ഒന്നാമത് സംഗമം അരങ്ങേറിയത്. ധര്‍മ്മിക ബോധവത്ക്കരണത്തിനൊപ്പം ഓരോ വര്‍ഷവും ഓരോ പുതിയ ജീവകാരുണ്യ സേവന പദ്ധതിക്കുകൂടി തുടക്കമിട്ടുകൊണ്ട് നടത്തുന്ന കാര്യപരിപാടികളാണ് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തെ വ്യത്യസ്ഥമാക്കുന്നത്. ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്ര സന്നിധിയില്‍ നിന്ന് 4ന് ആരംഭിക്കുന്ന വിവേകാനന്ദ ജയന്തി മഹാശോഭായാത്രയോടെ മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ വിളംബരമാകും. സംഗമ നഗറില്‍ 5.30ന് അരുണാപുരം ശ്രീരാമകൃഷ്ണ മധാധിപതി സ്വാമി വാമദേവാനന്ദ മഹാരാജ് പതാക ഉയര്‍ത്തും. തുടര്‍ന്ന് മീനച്ചില്‍ താലൂക്കിലെ വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സംഗമവേദിയില്‍ ദീപം തെളിയിക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വാമദേവാനന്ദ മഹാരാജ് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ക്ഷേത്രീയപ്രചാരക് സ്ഥാണുമാലയന്‍ വിവേകാനന്ദ സന്ദേശം നല്‍കും. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. നാരായണന്, ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്, ജനറല്‍ സെക്രട്ടറി കെ.എന്‍. വാസുദേവന്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: