കോട്ടയം: വേളൂര്‍ ഭാമശ്ശേരിയില് കോളകത്തില് വീട്ടില്‍ രാജുവിന്റെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് സഞ്ചാരം നിഷേധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ച് വഴി തുറന്നു കൊടുക്കണമെന്ന് ഹിന്ദുഐക്യവേദി കോട്ടയം ജില്ലാകമ്മറ്റി ജില്ലാ കളക്ടറോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ പ്രധാന പ്രവര്‍ത്തകനാണ് വഴി കെട്ടിയടച്ചിരിക്കുന്നത്. പട്ടിക ജാതിക്കാരനായ രാജുവിന്റെ കുടുംബത്തിന് കുടികിടപ്പവകാശം ലഭിച്ച ഭൂമിയിലാണ് വീടു വച്ച് താമസിക്കുന്നത്.
ഭാമശ്ശേരി ക്ഷേത്രത്തിലെ വെളിച്ചപ്പാടായ രാജു ഇപ്പോള്‍ തളര്‍വാതം പിടിപെട്ട് കിടപ്പിലാണ്. രാജുവിന്റെ മകള്‍ ഒരു പ്രൈവറ്റ് കമ്പനി ജോലിക്കാരിയാണ്. നാലു ദിക്കിലും മതിലായതിനാല്‍ വഴികെട്ടിയടച്ചതോടെ ജോലിക്കു പോകാനോ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനോ നിവൃത്തിയില്ലാതെ വലയുകയാണ് ഈ കുടുംബം.
നാട്ടുകാര്‍ മതിലിനു മുകളിലൂടെ ഭക്ഷണം എത്തിച്ചാണ് നിര്‍ദ്ധന കുടുംബം കഴിഞ്ഞു കൂടുന്നത്. ഈ കുടുംബത്തിനുവേണ്ടി ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുവാന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, സംഘടനാ സെക്രട്ടറി കണ്ണന്‍ചോറ്റി, വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, മഹിളാ ഐക്യവേദി ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആശാ അജികുമാര്‍, താലൂക്ക് സെക്രട്ടറി സുമേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: