ന്യൂദല്‍ഹി/ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭാരത സര്‍ക്കാര്‍ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ശക്തമായ നടപടികള്‍ ആരംഭിച്ചു. പാക് രഹസ്യാന്വേഷണ വിഭാഗം, ഐഎസ്ഐ, സൈനിക ഇന്റലിജന്‍സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണ സംഘത്തിന് പാക്കിസ്ഥാന് രൂപം കൊടുത്തിട്ടുണ്ട്. ഭാരതം കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനകം തന്നെ അഞ്ചുപേര്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസമായി നിരവധി ഭീകരസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പാക് അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന് അഷ്ഫക് അഹമ്മദിന്റെ വീട്ടിലുള്‍പ്പെടെ റെയ്ഡുകളും നടത്തിയിട്ടുണ്ട്. ഗുജരാന്‍വാല, ഝലം, ഭഹവല്‍പൂര്‍ ജില്ലകളില്‍ നിന്ന് സംശയം തോന്നിയ ആളുകളെ പിടികൂടിയാതും പാക്കിസ്ഥാന് മാധ്യമങ്ങള്‍ വ്യക്തമാക്കി. പതിവിനു വിരുദ്ധമായി ഭാരതത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ആശ്ചര്യകരമാണെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരിട്ടാണ് അന്വേഷണ കാര്യങ്ങള്‍ പരിശോധിക്കുന്നത്. നിരവധി തവണ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഷെരീഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആത്മര്ത്ഥത നിറഞ്ഞ സമീപനമാണ് പാക് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന നിലപാടാണ് ഭാരത സര്‍ക്കാരിന് ഇതുവരെയുള്ളത്. എന്നാല്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഭീകരസംഘടനകള്‍ക്കെതിരെ ആവശ്യമാണെന്നും ഭാരത സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ഭാരതത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ഐബി, ഐഎസ്ഐ, സൈനിക ഇന്റലിജന്‍സ് എന്നിവയുടെ മേധാവിമാരെ പാക് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത് അസാധാരണമെന്നാണ് പാക് പത്രമായ ദ എക്സ്പ്രസ് ട്രിബ്യൂണ്‍ പറയുന്നത്. ആഭ്യന്തരസുരക്ഷാ മന്ത്രി ചൗധരി നിസാര്‍ അലിഖാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന് ജന്‍ജ, വിദേശകാര്യ ഉപദേഷ്ടാക്കളായ സര്‍താസ് അസീസ്, താരിഖ് ഫതേമി, ധനകാര്യമന്ത്രി ഇഷാക് ധര് എന്നിവരും നവാസ് ഷെരീഫ് വിളിച്ചുചേര്‍ച്ച ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
സംയുക്ത അന്വേഷണ സംഘത്തിന് രൂപം നല്‍കിയത് ഈ യോഗത്തിലെ തീരുമാനപ്രകാരമാണ്. പാക് കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫുമായും പാക് പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പത്താന്‍കോട്ട് ഭീകരാക്രമണ കേസന്വേഷണം ഭാരത-പാക് സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്ന പാക് പ്രധാനമന്ത്രിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയായാണ് പാക് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: