കരുനാഗപ്പള്ളി: മുന്‍കാലത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അക്കൗണ്ട് തുറക്കുമോ എന്നു ചോദിച്ചവര്‍ ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിക്കുന്ന തരത്തില്‍ ബിജെപി എത്തിച്ചേര്‍ന്നതായി ദേശീയനിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപി കരുനാഗപ്പള്ളി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണദാസ്.
25 വര്‍ഷം കേരളം ഭരിച്ച കോണ്‍ഗ്രസ് കേരള രക്ഷായാത്രയും 27 വര്‍ഷം ഭരിച്ച ഇടതുപക്ഷം നവകേരളയാത്രയും നടത്തുമ്പോള്‍ ഇവര്‍ ഇത്രയും നാള് എന്തായിരുന്നു ചെയ്തത് എന്ന് ജനങ്ങളുടെ സംശയത്തിന് മറുപടി പറയണമെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാണിച്ചു. ഇവരെ രണ്ടുപേരില്‍ നിന്നും കേരളത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി അദ്ധ്യക്ഷന്റെ വിമോചനയാത്രയെന്നും ഇത് കേരളരാഷ്ട്രീയത്തില്‍ മറ്റൊരു പരിവര്‍ത്തനം സൃഷ്ടിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബംഗാളിലെ ജനങ്ങള്‍ പടിയടച്ചു പിണ്ഡം വച്ച സിപിഎം കേരളത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.
സോണിയ വിളിച്ചുകൊടുക്കുന്ന മുദ്രവാക്യങ്ങള്‍ ഏറ്റുപറയുന്ന കമ്മ്യൂണിസ്റ്റുകാരാണ് പാര്‍ലമെന്റില്‍ ഉള്ളതെന്നുംഅദ്ദേഹം പറഞ്ഞു. നാശംവന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ലിസ്റ്റെടുത്താല്‍ അദ്യത്തെ പേര് മാര്‍കിസ്റ്റ് പാര്ട്ടിയുടെതായിരിക്കും. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസിന് കീഴില്‍ അഭയം തേടാന്‍ ഇടതുപക്ഷം തയാറെടുക്കുന്ന കാഴ്ചയാണ് ദിനംപ്രതി നടക്കുന്നത്. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത്-വലത് മുന്നണികളെ ജനം തള്ളികളയുന്ന കാഴ്ചയായിരിക്കും നല്‍കുകയെന്നും കൃഷ്ണദാസ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എസ്.രാജന്, സംസ്ഥാന സെക്രട്ടറി ബി.രാധാമണി, സംസ്ഥാന സമിതി അംഗങ്ങളായ ഉത്തമന് ഉണ്ണൂലേത്ത്, പ്രൊഫ.മോഹന്‍കുമാര്‍, കെ.സി.തങ്കമണി ജില്ലാ ജനറല്‍ സെക്രട്ടറി ലതാമോഹനന്, രാധാകൃഷ്ണന് വരവിള, സജീവ് ശരത്കുമാര്, ജയ, അനൂപ്, ശ്രേയസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: