പത്തനാപുരം: വൃത്തിഹീനമായ ചുറ്റുപാടില്‍ ഉറുമ്പരിച്ച് വയോധിക. ആഹാരം പോലും കഴിക്കാനാകാതെ അവശനിലയിലായ വൃദ്ധമാതാവിനെ സംഘടിച്ചെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
പിറവന്തൂര്‍ കാരോട്ട് വീട്ടില്‍ കൊച്ചിക്ക എന്ന വൃദ്ധക്കാണ് മക്കള്‍ സംരക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ദുര്യോഗം അനുഭവിക്കേണ്ടി വന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള മക്കളും മരുമക്കളൂം കൊച്ചുമക്കളുമുണ്ടായിട്ടും 85 വയസുള്ള വൃദ്ധമാതാവിനെ സംരക്ഷിക്കാന്‍ ഇവരാരും ഒരുക്കമല്ല. നാട്ടുകാര്‍ വല്ലപ്പോഴും നല്‍കിയിരുന്ന ഭക്ഷണമാണ് ഇവരുടെ ജീവന് നിലനിര്‍ത്തിയത്. വീടിന്റെ കതകുകള്‍ പുറത്ത് നിന്നും പൂട്ടി കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. നാട്ടുകാര്‍ വാര്‍ഡംഗം നിഖിലിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തി വാതില്‍ തുറന്നപ്പോള്‍ മലമൂത്ര വിസര്‍ജനങ്ങള്‍ക്കിടയില്‍ ഉറുമ്പരിച്ച് മൃതപ്രായയായിരുന്നു വയോധിക. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുനലൂരില്‍ നിന്നും പോലീസും എത്തി. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.’ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയതിനെ തുടര്‍ന്ന് ഉണ്ടായിരുന്ന സ്വത്തും പണവും നാല് മക്കള്‍ക്കായി വീതിച്ചുനല്കി. എന്നാല്‍ മാതാവിനെ സംരക്ഷിക്കാന്‍ ഇവരാരും തയ്യാറായതുമില്ല. സ്ഥലത്ത് പോലീസും നാട്ടുകാരും സംഘടിച്ചതറിഞ്ഞ് രണ്ടു പെണ്മക്കള് സ്ഥലത്തെത്തിയെങ്കിലും മാതാവിന്റെ സംരക്ഷണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. വയോധികയെ സംരക്ഷിക്കാത്തതിന്റെ പേരില്‍ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സോമന്, സുമംഗല, വസന്ത, സുമാലിനി എന്നിവരാണ് കൊച്ചിക്കയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: