കൊച്ചി: കോടികളുടെ സോളാര്‍ തട്ടിപ്പ് കേസില്‍ ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജുഡീഷ്യല്‍ കമ്മീഷനു മുന്പിലെത്തുന്നു. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന് വിസ്തരിക്കും. ഈ മാസം 25ന് തിരുവനന്തപുരത്ത് വച്ചായിരിക്കും വിസ്താരം.
ഹാജരാവാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സര്‍ക്കാര്‍ അഭിഭാഷകന് മുഖേന കമ്മീഷനെ അറിയിച്ചു.
ഇതു സംബന്ധിച്ച് കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ എട്ട്(ബി) പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും പേഴ്സണല്‍ സ്റ്റാഫിനും അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നിയമസഭയിലും പുറത്തും ആരോപണങ്ങളുയര്‍ന്നതിനു പുറമെ കമ്മീഷനില്‍ ചില സാക്ഷികളും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.
അതേസമയം ഇന്നലെ കമ്മീഷനു മുമ്പാകെ മൊഴി നല്‍കേണ്ടിയിരുന്ന സരിത. എസ്. നായര്‍ കമ്മീഷനില്‍ ഹാജരായില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി ആലപ്പുഴ രാമങ്കരിയില്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തേണ്ടതിനാല്‍ സരിതയ്ക്ക് ഹാജരാവാന്‍ കഴിയില്ലെന്ന് അവരുടെ അഭിഭാഷകന് സി ഡി ജോണി കമ്മീഷനെ അറിയിക്കുകയായിരുന്നു. ജയിലില്‍ വെച്ചെഴുതിയതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ സരിത ഉയര്‍ത്തിക്കാട്ടിയ സോളാര്‍ കേസിലെ സുപ്രധാന തെളിവായ വിവാദമായ കത്ത് കമ്മീഷനു മുമ്പാകെ ഹാജരാക്കാനാവില്ലെന്ന് സരിത ഇന്നലെ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
ഇന്നലെ കമ്മീഷനു മുമ്പാകെ ഹാജരാവുമ്പോള്‍ ഈ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന് നേരത്തെ സരിതയോട് ആവശ്യപ്പെട്ടിരുന്നു. കത്ത് തന്റെ സ്വകാര്യതയെ സംബന്ധിച്ചതാണെന്നും സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളെ സംബന്ധിച്ചോ ഉന്നതബന്ധത്തെ കുറിച്ചോ കത്തില്‍ പരാമര്‍ശമില്ലെന്നും സരിത കമ്മീഷനെ രേഖാമൂലം അറിയിച്ചു. വ്യക്തിപരമായി അപകീര്ത്തിപ്പെടുന്നതിനു വേണ്ടിയാണ് ബിജു രാധാകൃഷ്ണന് കമ്മീഷന് മുമ്പാകെ തന്നെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനില്‍ പെറ്റീഷന് നല്‍കിയതെന്നും പെറ്റീഷന് തള്ളണമെന്നും സരിത ആവശ്യപ്പെട്ടു.
എന്നാല്‍ സരിത ഹാജരാവാതിരുന്നത് കമ്മീഷനെ ചൊടിപ്പിച്ചു. കമ്മീഷനു മുമ്പാകെ ഹാജരാകാത്തവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്ന് സംശയിക്കുന്നതായും കമ്മീഷന് നിരീക്ഷിച്ചു. കമ്മീഷനു മുമ്പാകെ സത്യം പറയാതിരിക്കാനാണ് സരിതയുടെ ശ്രമം. കമ്മീഷനില്‍ ഹാജരാവാതിരിക്കാന്‍ സരിതയ്ക്കു മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നും ജസ്റ്റിസ് ജി. ശിവരാജന് നിരീക്ഷിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍വച്ച് കമ്മീഷനില്‍ എല്ലാം തുറന്നു പറയുമെന്ന് അഭിപ്രായപ്പെട്ട പി.എ. മാധവന് എംഎല്‍എ ഉള്‍പ്പെടെ പലരും ഇതുവരെയും കമ്മീഷനില്‍ മൊഴി നല്‍കിയിട്ടില്ലെന്നും കമ്മീഷന് വിമര്‍ശിച്ചു.
കമ്മീഷനെ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് വലിച്ചു താഴെയിടുന്നതാണെന്നും സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി ശിവരാജന് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക വഴി കമ്മീഷനെയും മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഡിവൈഎസ്പി ഹരികൃഷ്ണന് ഉള്‍പ്പെടെ പലരും ഒരു ദിവസം മൊഴി നല്‍കിയശേഷം പിന്നീട് പല കാരണങ്ങളാല്‍ ഹാജരായിട്ടില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. സിറ്റിങ് നീണ്ടുപോവുന്നതില്‍ ജസ്റ്റിസ് ജി ശിവരാജന് അതൃപ്തി അറിയിച്ചു. കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 27ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: