ശ്രീകോവിലിന് മുകള്‍വശത്തെ ചെമ്പുപാളിയും മണ്ഡപത്തിന്റെ മുകളിലുണ്ടായിരുന്ന ചെമ്പുപാളികളും ഉരുകിയ നിലയില്‍ താഴെ വീണ് സോപാനത്തിങ്കല്‍ മൂടിക്കിടന്നിരുന്നു. അവ മാറ്റി നോക്കിയപ്പോള്‍ മണ്ണെണ്ണപാട്ടകളും ചെമ്പുകലവും തീപ്പെട്ടികളും കിടക്കുന്നത് കാണപ്പെട്ടു. ഈ പാട്ടകള്‍ അമ്പലത്തിലെ ആവശ്യത്തിന് നെയ് നിറച്ച് ബലിക്കല്‍പുരയിലെ വടക്കേമുറിയില്‍ സൂക്ഷിച്ചിരുന്നതാണെന്ന് മേല്‍ശാന്തിയും ദേവസ്വം ജോലിക്കാരും സമ്മതിച്ചിരുന്നു.
ശ്രീകോവിലിനും മണ്ഡപത്തിനുമിടയിലുള്ള ഇടവഴിയില്‍ പനമ്പ്, ഓല, തുണി ഇവ കത്തിയെരിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ കാണുന്നുണ്ട്. സോപാനത്തിന്റെ വടക്കേ കൈവരിക്കല്ലും അതിന്റെ വടക്കേഭിത്തിയില്‍ ചേര്‍ത്തു വച്ചിരിക്കുന്ന ദ്വാരപാലകപ്രതിമയുടെ മുഖവും ശംഖിന്റെ ഭാഗവും ഇടതുകാലിന്റെ ഭാഗവും പൊട്ടി വേര്പെട്ടുകിടക്കുന്നതായും ആ ഭാഗം ഭിത്തി കൂടുതല്‍ വെന്തു നശിച്ചിട്ടുള്ളതായും ദ്വാരപാലക പ്രതിമയുടെ പൊട്ടിയഭാഗം മുകളിലത്തെഭിത്തിയില് തൊട്ടടുത്തുവച്ചിരിക്കുന്നതായും കണ്ടു. ശ്രീകോവിലിനകത്തുള്ള വെള്ളി വിളക്കുകള്‍, സ്വര്‍ണ്ണ ഉരുപ്പടികള്‍ മുതലായ സാധനങ്ങള്‍ തീജ്വാലയേറ്റ് ഉരുകിയും ഉരുകാതെയും കിടന്നിരുന്നു.
വിഗ്രഹം തല്ലി ഉടച്ച് കഴുത്തിനു മേല്‍ഭാഗവും വലം കൈയ്യും വേര്‍പെട്ടു ദൂരെ മാറിയും ഇടതുകരം പൊട്ടിത്തകര്ന്നുമിരുന്നിരുന്നു. ബാക്കിഭാഗങ്ങള്‍ പ്രതിഷ്ഠിച്ച നിലയില്‍ തന്നെ ഉറച്ചിരിക്കുന്നത് കാണപ്പെട്ടു. കൈകളിലുണ്ടായിരുന്ന കാപ്പുകളും മറ്റും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ശ്രീകോവിലിനകത്തുനിന്ന് ഒരു റാന്തല്‍ കണ്ടുകിട്ടി. അതിനോ ചിമ്മിനിക്കോ മണ്ണെണ്ണ ഒഴിക്കുന്ന ദ്വാരം അടച്ചിരുന്ന കടലാസുചുരുളിനോ യാതൊരു കേടുമില്ലായിരുന്നു. ഗണപതികോവിലിന്റെ മുന്‍വശത്തെ ആഴിയുടെ മതിലിന്റെ തെക്കുകിഴക്കു കോണില്‍ അഞ്ചുറാത്തല്‍ ഭാരം വരുന്ന ഒരു കൂടം ഇരിക്കുന്നതു കണ്ടു. പതിനെട്ടാം പടിയുടെ താഴെ കരിക്കിന് തൊണ്ടുകള്‍ കണ്ടു. ശ്രീകോവിലിന്റെ വടക്കേഭിത്തിയില്‍ കൂടി അഗ്നിബാധ ഉണ്ടായതിനുശേഷം ആരോ കയറിയ കാല്‍പ്പാടുകള്‍ കാണുന്നുണ്ട്. ശ്രീകോവിലിലെ സാധനങ്ങള്‍ വെളിയില്‍ മാറ്റുന്നതുവരെ വിഗ്രഹത്തിന് പുറകില്‍ ഒരു വലിയ സര്‍പ്പം കിടന്നിരുന്നു. സാധനങ്ങള്‍ മാറ്റിക്കഴിഞ്ഞപ്പോള്‍ അത് ആളുകളുടെ ഇടയില്‍ കൂടി കിഴക്കോട്ടു ചെന്ന് പുറത്തേക്കു പോയി. ഈ സര്പ്പത്തിന് എട്ടടി നീളം വരും.
ശുദ്ധികലശം ആരംഭിച്ചു
ക്ഷേത്രത്തില്‍ ശുദ്ധികലശങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും മറ്റും സാന്നിദ്ധ്യത്തിലും വിദഗ്ധതന്ത്രിമാരുടെ മേല്നോട്ടത്തിലുമാണ്ഈ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മിഥുനം 11-ാം തീയതി ഞായറാഴ്ചയ്ക്കു മുമ്പ് ബാലാലയത്തിന്റെ പണി പൂര്ത്തിയാക്കുവാനുദ്ദേശിക്കുന്നു. അന്ന് പ്രതിഷ്ഠാകര്‍മ്മവും നടക്കുന്നതാണ്. വൈകുന്നേരത്തെ പൂജയോടുകൂടി ക്ഷേത്രം അടയ്ക്കുന്നതുമാണ്. പിന്നീട് കര്‍ക്കടക മാസത്തില്‍ മാത്രമേപൂജയ്ക്കും ദര്‍ശനത്തിനും വേണ്ടി ക്ഷേത്രം തുറക്കുകയുള്ളൂ. വിഗ്രഹ പണിയും ക്ഷേത്രം പണിയും വേഗത്തില്‍ നിര്‍വ്വഹിക്കണമെന്ന് രാജപ്രമുഖന്‍ തിരുമേനി നിര്‍ദ്ദേശിച്ചിരിക്കുന്നു. അതനുസരിച്ച് അതിന്റെ പണി ആരംഭിക്കുന്നതായും അറിയുന്നു. ഈ അത്യാഹിതം കരുതിക്കൂട്ടി സംഘടിതമായി നടത്തിയ ദുഷ്കൃത്യമാണെന്ന് പി.ജി.എന്‍. ഉണ്ണിത്താനും ഇതൊരു യാദൃച്ഛിക സംഭവമല്ലെന്ന് ഐജിയും, ആരെങ്കിലും മനഃപൂര്‍വ്വമായി ഈ ക്ഷേത്രം നശിപ്പിച്ചതാണെങ്കില്‍ അവരെ കണ്ടുപിടിക്കാന്ശ്രമിക്കുന്നതാണെന്ന് സംസ്ഥാന മുഖ്യമന്ത്രിയും ഇതൊരു കുളത്തുപ്പുഴപോലെ ആകാതിരുന്നാല്‍ മതിയെന്ന് ഒരു അയ്യപ്പഭക്തനും ഈ സംഭവത്തെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാണ്.
തുടരും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: