തിരുച്ചന്തൂര്‍: തമിഴ്നാട്ടിലെ തിരുച്ചന്തൂരില്‍ ചെറുതിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിയുന്നു. 250ഓളം തിമംഗലമാണ് തീരത്തണഞ്ഞത്. ഇതില്‍ 45 എണ്ണം ചത്തു. ബാക്കുയുള്ളവയെ കടലിലേക്ക് തന്നെ തിരിച്ചയയ്ക്കാന്‍ അധികൃതരും പ്രദേശവാസികളും പരിശ്രമിച്ചുവരികയാണ്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് തിമിംഗലങ്ങള്‍ തീരത്തണയാന്‍ തുടങ്ങിയത്. മത്സ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മണപ്പാട്ട് മുതല്‍ കല്ലമൊഴിവരെയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തണഞ്ഞത്. തിമിംഗലങ്ങള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നതില് അസ്വഭാവികതയുണ്ട്. അതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും മത്സ്യബന്ധന വകുപ്പ് വിഭാഗം ഉന്നത ഉദ്യോഗസ്ഥനും ഗവേഷകനുമായ വേലുമണി പറഞ്ഞു.
ജലത്തിനടിയിലെ വസ്തുക്കളെ തിരിച്ചറിയുന്നതിനുള്ള നേവിയുടെ സോനാര്‍ യന്ത്രം, ജല മലിനീകരണം എന്നീ കാരണങ്ങളും നീല തിമിംഗലങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതാകാം തിമിംഗലങ്ങള്‍ കരയ്ക്കടിയാനുള്ള കാരണമെന്നും വേലുമണി പറഞ്ഞു. 1973ലും ഇത്തരത്തില്‍ തിമിംഗലങ്ങള്‍ തീരത്തണഞ്ഞിരുന്നു. 147 തിമിംഗലങ്ങളാണ് അന്ന് തീരത്തടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: