തുറവൂര്‍: നിയമം കാറ്റില്‍പ്പറത്തി വീണ്ടും ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍, സ്ക്കൂള് സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതു നിരോധിച്ചു കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതിനൊന്നും വിലകല്‍പ്പിക്കാതെയാണ് അമിതവേഗത്തില്‍ ടിപ്പറുകളുടെ പാച്ചില്‍.
പട്ടണക്കാട്-വെട്ടയ്ക്കല്‍-അഴീക്കല്‍, പത്മാക്ഷിക്കവല-അന്ധകാരനഴി, തുറവൂര്‍-തൈക്കാട്ടുശേരി-മാക്കേക്കടവ് ജെട്ടി, തുറവൂര്‍-പള്ളിത്തോട്, ചെല്ലാനം-ആലപ്പുഴ തീരദേശപാത തുടങ്ങിയ റോഡുകളിലെല്ലാം അമിതവേഗത്തില്‍ സമയ നിബന്ധനകള്‍ ലംഘിച്ചുള്ള ടിപ്പര്‍ ലോറികളുടെ പാച്ചില്‍ ജനങ്ങളെ ഭീതിയിലാക്കുകയാണ്. ഒരു വാഹനത്തിന് കടന്നുപോകാന്‍ മാത്രം വിസ്തൃതിയുള്ള റോഡുകളിലും അമിതവേഗത്തിലാണ് ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാവിലെ എട്ടിനും പത്തിനുമിടയിലും വൈകിട്ട് നാലിനും ആറിനും ഇടയിലും ടിപ്പറുകള്‍ ഓടുന്നത് കോടതി നിരോധിച്ചിരുന്നു.
എന്നാല്‍ നിരോധനങ്ങള്ക്കെല്ലാം പുല്ലുവില കല്‍പ്പിച്ചാണ് ഇവയുടെ ഓട്ടം. നഴ്സറി വിദ്യാര്‍ഥികളടക്കമുള്ള പിഞ്ചുകുട്ടികളും മറ്റും വിദ്യാലയങ്ങളിലേക്ക് പോകുന്ന സമയത്തുള്ള ടിപ്പറുകളുടെ ഓട്ടം കുട്ടികളെ സ്ക്കൂളുകളിലേക്കയയ്ക്കുന്ന മാതാപിതാക്കളെ ഭീതിയിലാക്കുകയാണ്. വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും മാത്രമല്ല മറ്റ് ഇരുചക്ര വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പേടി സ്വപ്നമായിരിക്കുകയാണ് ടിപ്പറുകളുടെ പാച്ചില്‍.
ഇവരുടെ അമിതവേഗയാത്ര നിയന്ത്രിക്കാന്‍ ഉത്തരവാദിത്വമുള്ള അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും വിധം നിയന്ത്രണമില്ലാതെ ടിപ്പറുകള്‍ പായുന്നതിന് കാരണമെന്നാണ് ആരോപണം. നിരോധനം നിലവില്‍ വന്ന് കുറച്ചുനാള്‍ രാവിലെ എട്ടു മുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ ആറുവരെയും ടിപ്പറുകള്‍ റോഡരികില്‍ ഒതുക്കിയിടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിയമം ലംഘിച്ച് ടിപ്പറുകള്‍ പായുന്നതായാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: