തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കേസില്‍ ജനുവരി 20ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. 79 ദിവസത്തെ വിചാരണക്കൊടുവിലാണ് കേസില്‍ വിധി പറയാനൊരുങ്ങുന്നത്. ഇതിനിടെ പോസ്റ്റ്മോര്‍ട്ടം സി.ഡി. പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി 15ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് വിധി പറയുന്നത് 20ലേക്ക് മാറ്റിയത്.
അന്ന് കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി പ്രഖ്യാപിക്കും. തുടര്‍ന്ന് ശിക്ഷ വിധിക്കുന്നതിലുള്ള വാദം നടക്കും. രണ്ട് ദിവസങ്ങള്‍കൊണ്ട് ഇത് പൂര്‍ത്തിയാക്കി 21ന് തന്നെ ശിക്ഷാ പ്രഖ്യാപനവുമുണ്ടായേക്കും. പ്രതിഭാഗം ഇന്നലെയും രണ്ടു പരാതികള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സി.ഡി സംബന്ധിച്ചാണിത്. സി.ഡി കോടതി കാണണമെന്നും വീഡിയോയെ സംബന്ധിച്ച് പ്രതിഭാഗത്തിനു പറയാനുള്ളത് തെളിവായി സ്വീകരിക്കണം എന്നുള്ളതുമാണിത്.
എന്നാല്‍ സി.ഡി. സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയതാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വൈകീട്ട് 6.20 ഓടെയാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേസ് വിജയകരമായി നടത്താന്‍ സാധിച്ചുവെന്നാണ് വിശ്വാസമെന്ന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി ഉദയഭാനു പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവിനു പുറമെ അഭിഭാഷകരായ ടി.എസ് രാജന്, സി.എസ്. ഋത്വിക്ക്, സലില്‍ നാരായണന് എന്നിവരും, പ്രതിഭാഗത്തിന് വേണ്ടി അഡ്വ.രാമന്‍പിള്ള, മുഹമ്മദ്, സുജേഷ് ബി.മേനോന്, ബൈജു ജോസഫ് എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: