ലക്നൗ: അടുത്ത മാസം ഗോഹട്ടി വേദിയാകുന്ന സാഫ് ഗെയിംസ് ഉള്‍പ്പെടെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്നു സ്ക്വാഷ് താരം. ഏഷ്യന്‍ ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യനായിരുന്ന രവി ദീക്ഷിത് എന്ന ഉത്തര്‍പ്രദേശുകാരനാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും വൃക്ക വില്ക്കാന് പരസ്യം ചെയ്തത്. എട്ടു ലക്ഷം രൂപയാണ് ചോദിച്ചിട്ടുള്ളത്. സ്പോണ്‍സര്‍മാരെയൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാലാണിതെന്ന് ഈ ഇരുപത്തിമൂന്നുകാരന് പറയുന്നത്. പരസ്യം വലിയ പ്രതിരണമുണ്ടാക്കിയെങ്കിലും, അതിലേറെ കോലാഹലവുമായി.
എന്നാല്‍ സംഭവം വിവാദമായതോടെ തിരുത്തുമായി രവി രംഗത്തെത്തുകയും ചെയ്തു. ഒരു നിമിഷത്തെ പ്രേരണയാലാണ് ഇങ്ങനെ സംഭവിച്ചതെന്നും വൃക്ക വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നും രവി ദീക്ഷിത് പിന്നീട് പറഞ്ഞു.
സാഫ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷം രൂപയാണ് ആവശ്യം. ഇതിന് സ്പോണ്‍സറെ ലഭിച്ചില്ലെന്നു രവി പറഞ്ഞു. എട്ട് ലക്ഷം രൂപ ലഭിച്ചാല്‍ ബാക്കി തുകകൊണ്ട് ഈ വര്‍ഷത്തെ മറ്റു ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാമെന്നും 2010ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനായ ഇദ്ദേഹം പറയുന്നു.
പത്ത് വര്‍ഷത്തിലേറെയായി കളിക്കളത്തിലുള്ള രവിക്ക് പ്രൈസ് മണികളാണ് പ്രധാന ആശ്രയം. എന്നാല്‍, പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ഇതു മതിയാകാതെ വരും. അച്ഛന് ജോലി ചെയ്തിരുന്ന ധംപൂര്‍ പഞ്ചസാര ഫാക്റ്ററിയാണ് മിക്കപ്പോഴും ഈ യുവതാരത്തെ സ്പോണ്സര് ചെയ്തിരുന്നുത്. എപ്പോഴും അവരെത്തന്നെ ആശ്രയിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് മറ്റു വഴികള്‍ തേടാന്‍ രവിയെ പ്രേരിപ്പിച്ചത്. ഈ ഫാക്ടറിയിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് രവിയുടെ അച്ഛന് രാംകൈലാഷ് ദീക്ഷിത്. അദ്ദേഹത്തിനാകട്ടെ മകന് ആവശ്യമായ പണം കണ്ടെത്താനുമാകുന്നില്ല.
പരസ്യം ശ്രദ്ധിക്കപ്പെട്ടതോടെ സഹായവാദ്ഗാനവുമായി നിരവധിപേര്‍ രംഗത്തെത്തി. രവിയെ തുടര്‍ന്നും സഹായിക്കാമെന്നു ധംപുര്‍ പഞ്ചസാര ഫാക്ടറി മാനെജ്മെന്റ് അറിയിച്ചു. സംഭവം മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി മൂല്‍ചന്ദ് ചൗഹാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: