ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സുപ്രീംകോടതി അനുവദിച്ചു എന്ന നിലയിലാണ് ചിലമാധ്യമങ്ങളുടേയും ചില നേതാക്കളുടേയും പ്രചാരണം. ഒരു കേസ് പരിശോധിക്കവെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൂടേയെന്ന വാക്കാല്‍ പരാമര്‍ശത്തെയാണ് കോടതി വിധിയായി വ്യാഖ്യാനിക്കുന്നത്. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന ഇടതുസര്‍ക്കാരിന്റെ കാലത്തെ സത്യവാങ്മൂലത്തിന് പകരമായി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കേരളത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി അംഗീകരിച്ചില്ല എന്നും ഇതിനെ വ്യാഖ്യാനിക്കാം. പത്തു വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തതു ചോദ്യംചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് 2006ല്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. സംസ്ഥാനത്തെ 1965ലെ ഹിന്ദു ആരാധനാലയ പ്രവേശനം സംബന്ധിച്ച നിയമം ചോദ്യം ചെയ്താണ് അസോസിയേഷന് കോടതിയെ സമീപിച്ചത്.
ഈ നിയമത്തിലെ ചട്ടം 3 ബി അടിസ്ഥാനമാക്കിയാണ് 10നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന്് 1991 ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ 2008ല്‍ നല്കിയ സത്യവാങ്മൂലത്തില്‍, സ്ത്രീകള്‍ക്കു പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണം എന്നാണു നിലപാടെടുത്തത്. പ്രവേശനം അനുവദിക്കുന്നതിനോട് അന്നു മറ്റൊരു സത്യവാങ്മൂലത്തിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിയോജിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസിനോട് ഉദാസീന നിലപാടാണ് സ്വീകരിച്ചത്. വ്യക്തമായ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല
ഭരണഘടന അനുവദിക്കുന്നിടത്തോളം കാലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലല്ലോ, നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രത്തില്‍ പ്രവേശനം തടയാമോ തുടങ്ങിയ ചോദ്യങ്ങളും കോടയില്‍ നിന്നുയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കാതിരുന്നതും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിക്ക് വലിയ അറിവില്ലാത്തതുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് വഴിവെച്ചത്. മറ്റ് ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്ന ക്ഷേത്രമാണ് ശബരിമല. നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഇവിടെ ഭക്തര്‍ ദര്‍ശനത്തിന് എത്തുന്നത്.നാല്‍പ്പൊത്തൊന്ന് ദിവസത്തെ വ്രതം അനുഷ്ടിക്കാന്‍ സ്ത്രീകള്‍ക്ക് ചില പരിമിതികളുണ്ട്.
താന്ത്രികമായ കാര്യങ്ങള്‍കൂടി പരിഗണിച്ച് മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ കഴിയൂ. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ആചാരമനുസരിച്ച് വര്‍ഷങ്ങളായി തുടരുന്നതാണ്. ഇതൊക്കെ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനും കഴിഞ്ഞില്ല.ദൈവഹിതം ആരാഞ്ഞാണ് ശബരിമലയിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുന്നതും വരുത്തുന്നതും. സ്തീ പ്രവേശന കാര്യത്തിലും പിന്തുടരുന്ന ആചാരം ദൈവഹിതം അനുസരിച്ചാണ്. ദൈവഹിതത്തിന് മാറ്റംവരുന്ന കാലത്തോളം അത് തുടരണമെന്നാണ് ഭക്തജനങ്ങളാഗ്രഹിക്കുന്നത്.
വിശ്വാസവും ഭരണഘടനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോള്‍ വിശ്വാസത്തിന് മുന്‍തൂക്കം നല്കുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. നിയമങ്ങള്‍ക്കപ്പുറം വിശ്വാസത്തിന് ചില മാനങ്ങള്‍ ഉണ്ട് എന്നതാണ് കാരണം. സമുഹത്തിന് പ്രശ്നമില്ലാത്തിടത്തോളം വിശ്വാസത്തെ നിയമത്തിന്റെ അളവുകോലുകൊണ്ട് അളക്കേണ്ടതില്ല. ശബരിമലയുടെ കാര്യത്തില്‍ സ്തീകള്‍ക്ക് പ്രവേശനം എന്നത് തികച്ചും വിശ്വാസപരമാണ്. വിശ്വാസമുള്ള വനിതകള്‍ ശബരിമലയില്‍ പോകാന്‍ താല്പര്യപ്പെടുന്നില്ല. വിശ്വാസികളാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല.ആരാധനയും വിശ്വാസവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും കാലോചിതമായി പരിഷ്ക്കരിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കോടതിയുടേയോ നിയമത്തിന്റേയോ ഇടപെടല്‍ ഇല്ലാതെ തന്നെയാണിത്. കേസില്‍ താല്പര്യം ഇല്ലെന്ന നിലപാടാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതുമാറ്റി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേവഹിതം അനുസരിച്ചാണ് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് എന്നാണ് തന്ത്രിയും പറയുന്നത്. കോടാനുകോടി ഭക്തരുടെ വിശ്വാസവും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്നതാണ്. ഇതെല്ലാം ഉല്‍ക്കൊണ്ടുകൊണ്ടുള്ള നിലാപാടായിരിക്കണം സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
സര്‍ക്കാറിന്റെ ഉദാസീനത ഒന്നുകൊണ്ടുമാത്രമാണ് പരമോന്നത കോടതിക്ക് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നത്. എല്ലാ ക്ഷേത്രങ്ങള്‍ക്കും ഒരേ ആചാരങ്ങളും ആരാധനാ പദ്ധതികളുമല്ലുള്ളത്. അത് ബോധ്യപ്പെടുത്തി ശബരിമല ധര്‍മ്മശാസ്താവിന്റെ പ്രത്യേകതകള്‍ ബോധ്യപ്പെടുത്താന്‍ ഒട്ടും വൈകരുത്. ദേവസ്വം ബോര്‍ഡ് കേസില്‍ കക്ഷിചേരുന്നത് ഭക്തജനകോടികളുടെ വികാരം പ്രതിഫലിക്കാനാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: