ന്യൂദല്‍ഹി: വര്‍ഗ്ഗീയ കലാപം നടന്ന പശ്ചിമബംഗാളിലെ മാള്‍ഡയില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. ബിജെപി പശ്ചിമബംഗാള്‍ നേതൃത്വവും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ബിജെപി പശ്ചിമബംഗാള്‍ നേതൃത്വം രാജ്നാഥ്സിങിനോട് ആവശ്യപ്പെട്ടു.
ബിജെപി ദേശീയ നേതാക്കളുള്‍പ്പെട്ട പ്രതിനിധിസംഘത്തെ മാള്‍ഡയിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉന്നത തല പ്രതിനിധിസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ബന്ധം, കള്ളനോട്ട് റാക്കറ്റിന്റെ പങ്ക്, രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസംഘം അന്വേഷിക്കും. മുസ്ലിം സംഘടനയായ ഇദറ ഇ ഷരീഫിന്റെ ബന്ധവും കേന്ദ്രസംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ജനതാദള്‍ യുണൈറ്റഡിന്റെയും നേതാക്കള്‍ക്ക് മാള്‍ഡയില്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്ഗീയ ആരോപിച്ചു. അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും പരാജയപ്പെട്ടു. ജെഡിയുവിന്റെ രാജ്യസഭാ എംപിയായ ഗുലാം റസൂലിന് അക്രമത്തില്‍ പങ്കുണ്ട്. ഇദറ ഇ ഷരീഫ് എന്ന സംഘടനയുമായും റസൂലിന് അടുത്ത ബന്ധമാണുള്ളത്. അക്രമാസക്തരായ ജനക്കൂട്ടത്തില്‍ റസൂലും ഉണ്ടായിരുന്നെന്ന ആരോപണം അന്വേഷിക്കണം, വിജയവര്‍ഗ്ഗീയ പറഞ്ഞു.
മാള്‍ഡ അക്രമത്തിന് പിന്നിലെ റസൂലിന്റെ പങ്കാളിത്തം പുറത്തുവന്നതായി ബിജെപി നേതാവ് സിദ്ധാര്‍ത്ഥ നാഥ് സിങും ആരോപിച്ചു. നിതീഷ്കുമാറും ശരദ് യാദവും പാര്‍ട്ടി എംപിക്കെതിരെ നടപടി സ്വീകരിക്കണം. മമത ബാനര്‍ജിയും സംസ്ഥാന സര്‍ക്കാരും മാള്‍ഡ വിഷയത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് തൃണമൂല്‍ സംരക്ഷണം നല്‍കുന്നതായും സിദ്ധാര്‍ത്ഥനാഥ് സിങ് ആരോപിച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രതിനിധിസംഘത്തെയും മാള്‍ഡയിലേക്ക് പ്രവേശനം നല്‍കാതെ മമത സര്‍ക്കാര്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: