കോഴിക്കോട്: കേരളത്തിന്റെ സാംസ്കാരിക രംഗത്ത് കൈരളിയുടെ സ്വത്വാവിഷ്കാരം സൃഷ്ടിച്ച കലാസാഹിത്യ സംഘടനയായ തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്ര ഇന്നലെ അതിന്റെ തറവാട്ടുമുറ്റത്ത് എത്തി. സ്ഥാപക പ്രസിഡന്റും സ്വാതന്ത്ര്യ സമര നായകനും പത്രപ്രവര്‍ത്തക മേഖലയിലെ കുലപതിയുമായിരുന്ന വി. എം. കൊറാത്തിന്റെയും മലയാള കഥയില്‍ ഇതിഹാസങ്ങള്‍ രചിച്ച ബേപ്പൂര്‍ സുല്‍ത്താന്റേയും ഓര്‍മ്മകളിലൂടെ കടന്നുപോയ തീര്‍ത്ഥയാത്രയ്ക്ക് സാമൂതിരിയുടെ നഗരം ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.
ഇന്നലെ രാവിലെ പത്ത് മണിയോടെ കടലുണ്ടിയിലാണ് യാത്രയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണം ഉണ്ടായത്. തപസ്യയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കടലുണ്ടിയില്‍ നടന്ന ഹൃദ്യമായ സ്വീകരണത്തിന് ശേഷം ഫറോക്കിലെ ‘ശ്രീഹരി’യിലെത്തി. തപസ്യയുടെ സ്ഥാപക പ്രസിഡന്റ് വി.എം. കൊറാത്തിന്റെ ‘ഓര്‍മ്മയുടെ നിലാവ്’ പരക്കുന്ന വീട്ടില്‍ മക്കളായ ഹരീന്ദ്രനാഥും മകള്‍ ഉഷയും യാത്രാ സംഘത്തെ വരവേറ്റു. മരുമക്കളായ കൃഷ്ണകുമാറും ബേബി പ്രസക്തയും ചെറുമകള്‍ സ്വാതിയും നറുപൂക്കള്‍ നല്കി സാംസ്കാരിക സംഘത്തെ വീട്ടിലേക്ക് ആനയിച്ചു. 1969 ആഗസ്റ്റ് 25 മുതല്‍ കൊറാത്തിന്റെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ ശ്രീഹരിയില്‍ സാംസ്കാരിക തീര്ത്ഥയാത്രയുമായെത്തിയ സംഘാംഗങ്ങള്‍ തപസ്യയുടെ കാരണവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘സാഹിതിസമിതി’യില്‍ നിന്നാരംഭിച്ച് തപസ്യയായി രൂപാന്തരപ്പെട്ട ചരിത്രമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സ്വീകരണചടങ്ങ്. അടിയന്തരാവസ്ഥയുടെ ഇരുട്ടില്‍ യുഗപ്പകര്ച്ചയോടെ ഉദയസൂര്യന്റെ വെളിച്ചമായി മാറിയ കാലപ്രവാഹത്തെ അടയാളപ്പെടുത്തിയ തപസ്യയുടെ രൂപീകരണത്തെക്കുറിച്ചും വളര്‍ച്ചെയെ കുറിച്ചും അതില്‍ വി.എം. കൊറാത്തിന്റെ പങ്കിനെക്കുറിച്ചും തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റും ജന്മഭൂമി മാനേജിംഗ് എഡിറ്റുമായ പി.ബാലകൃഷ്ണനും ഓര്‍മ്മകള്‍ അയവിറക്കി.
പിന്നീട് യാത്ര വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിലെത്തി. മകന് അനീസ് ബഷീറും കുടുംബാംഗങ്ങളും യാത്രാ സംഘത്തെ വരവേറ്റു. കഥയില്‍ ഇതിഹാസങ്ങള്‍ രചിച്ച ബഷീറിന്റെ സംഭാവനകളെകുറിച്ച് ശ്രീശൈലം ഉണ്ണികൃഷ്ണന് വിശദീകരിച്ചു. വിവേകാനന്ദജയന്തി ദിനമായ ഇന്നലെ മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമത്തില്‍ ലഭിച്ച സ്വീകരണം ഏറെ പ്രാധാന്യമുള്ളതായിരുന്നു. മീഞ്ചന്ത ശ്രീരാമകൃഷ്ണ സേവാശ്രമം സെക്രട്ടറി സ്വാമി വിനിശ്ചലാനന്ദ യാത്രാസംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് എസ്.കെ. പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിലും സന്ദര്‍ശിച്ച ശേഷം എത്തിയ യാത്രാ സംഘത്തെ ജയ ഓഡിറ്റോറിയത്തില്‍ നഗരപൗരാവലി സ്വീകരിച്ചു. ഡോ. ഉള്ളൂര്‍ എം.പരമേശ്വരന് അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, തപസ്യയുടെ ലോഗോ തയ്യാറാക്കിയ ആര്‍ട്ടിസ്റ്റ് ചന്ദ്രദാസ്, മനുഷ്യാവകാശ പ്രവര്‍ത്തക സിന്ധു പുഴയ്ക്കല്‍, അക്ഷരശ്ലേക ആചാര്യന് കെ. ശങ്കരനാരായണന് എന്നിവരെ ആദരിച്ചു. എ.കെ. ശ്രീധരന് മാസ്റ്റര്‍, പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ യാത്രയുടെ പര്യടനം. സംസ്ഥാന സംഘടനാ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്, അനൂപ് കുന്നത്ത്, കെ.സച്ചിദാനന്ദന്, വത്സന് നെല്ലിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
യാത്ര ഇന്ന്
കോഴിക്കോട്: രാവിലെ ടി.എം.പി. നെടുങ്ങാടിയുടെ വീട്, കെ.പി. കേശവമേനോന് സ്മൃതി മണ്ഡപം, പൂക്കാട് കലാലയം, കൊയിലാണ്ടി, പയ്യോളി, വടകര എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് ഹാസ്യ സാമ്രാട്ട് സഞ്ജയന്റെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് തലശ്ശേരിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: