തിരുവനന്തപുരം: 56-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇക്കുറി കുപ്പിവെള്ളക്കമ്പനികള്ക്ക് മത്സരിക്കാനാകില്ല. മത്സര വേദികളില്‍ കുപ്പിവെള്ളത്തിന് സമ്പൂര്‍ണ്ണ നിരോധനമാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെറുതെ നല്കിയാല്പ്പോലും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. പിന്തുണയുമായി പോലീസ് കൂടി എത്തിയതോടെ പദ്ധതി വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സംഘാടകര്‍.
കലോത്സവ നഗരികള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് ശുചിത്വമിഷന് നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതിയുമായി സഹകരിച്ചാണ് കുപ്പിവെള്ളത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന കലോത്സവ വേദികളില്‍ ആദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.
സ്കൂള്‍ കലോത്സവ വേദികളില്‍ കുപ്പിവെള്ള കമ്പനികള്‍ തങ്ങളുടെ കമ്പനികളുടെ പരസ്യത്തിനായി സൗജന്യമായി കുപ്പിവള്ളം മത്സരിച്ച് വിതരണം ചെയ്യാറുണ്ട്. അതോടൊപ്പം കുപ്പിവെള്ള വില്പനയും നടത്താറുണ്ട്. കലോത്സവത്തിന് എത്തുന്ന അതിഥികള്‍ക്കും വിധികര്ത്താക്കള്ക്കുമാണ് റിസപ്ഷന് കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം കുപ്പിവെള്ളം വിതരണം ചെയ്യുന്നത്. വന്‍തുകയും ഇതിലേക്കായി ഏജന്‍സികള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഈടാക്കാറുണ്ട്. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കലോത്സവത്തിനും ഇതിനകം നിരവധി കുപ്പിവെള്ള കമ്പനികള്‍ സൗജന്യമായി വെള്ളം വിതരണം ചെയ്യാമെന്ന് അറിയിച്ചെങ്കിലും സംഘാടകര്‍ നിരസിച്ചു.
എല്ലാ വേദികളിലും കരിങ്ങാലി പൊടി ഇട്ട് തിളപ്പിച്ച വെള്ളമായിരിക്കും നല്‍കുക. പ്രധാന വേദികളായ പുത്തരിക്കണ്ടത്തും പൂജപ്പുരയിലും കേരള പോലീസ് അസോസിയേഷന് കുടിവെള്ള വിതരണം നടത്താമെന്ന് സംഘാടകരെ അറിയിച്ചു. ബാക്കിയുള്ള 17 വേദികളില്‍ വെല്‍ഫെയര്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തും. പേപ്പര്‍ കപ്പുകള്‍ ഒഴിവാക്കി സ്റ്റീല്‍ കപ്പുകളിലാണ് കുടിവെള്ളം നല്‍കുക.
കലാപ്രതിഭകള്‍ക്ക് വൈദ്യസഹായം വേണ്ടിവന്നാല്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പ്രധാന വേദിയിലും സമീപത്തെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും സജ്ജീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം വൈദ്യ സഹായത്തിന് നേതൃത്വം നല്‍കും. അലോപ്പതിയോടൊപ്പം ഹോമിയോപ്പതി, ആയ്യൂര്വ്വേദം വിഭാഗങ്ങളും പുത്തരിക്കണ്ടത്തെ പ്രധാനവേദയില്‍ പ്രവര്‍ത്തിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലാണ് നടത്തുക. ദേശീയ അധ്യാപക പരിഷത്ത് സംഘനഭാരവാഹികളാണ് വെല്‍ഫെയര്‍ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്. വെല്‍ഫെയര്‍ കമ്മറ്റി ചെയര്മാന് അഡ്വ. ഗിരികുമാറും കണ്‍വീനര്‍ പി.വി. ശ്രീകലേശനും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: