തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നലെ നടത്തിയ സൂചനാ പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റി.
നാമമാത്രമായ ഹാജരാണ് രേഖപ്പെടുത്തിയത്. ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഫെറ്റോയും പ്രതിപക്ഷ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റില്‍ എഴുപത് ശതമാനം പേര് ജോലിക്ക് ഹാജരായില്ല. മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ നടന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് സാരമായി ബാധിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ് നോണ്‍ ഏര്‍പ്പെടുത്തുകയും ജോലിക്ക് ഹാജാരാകുന്ന ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയെങ്കിലും ഹാജര്‍ നില കുറവായിരുന്നു. ഭരണപക്ഷ സംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടു നിന്നു. സെക്രട്ടേറിയറ്റില്‍ പണിമുടക്ക് ബാധിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ പൂര്‍ണ്ണമായും ഹാജരായി. ജോലിക്ക് ഹാജരായ മറ്റ് ജീവനക്കാരില്‍ അധികവും വനിതകളായിരുന്നു.
പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സൂചനാ പണിമുടക്കിന്റെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ തെറ്റു തിരുത്താന്‍ തയ്യാറാകണമെന്ന് ഫെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ പറഞ്ഞു.
ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടും ജിവനക്കാര്‍ സമരത്തില്‍ അണിചേര്‍ന്നത് സര്‍ക്കാരിന്റ കണ്ണ് തുറപ്പിക്കുമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു.
വിവിധ സംഘാടനാ നേതാക്കളായ കമലാസനന് കാര്യാട്ട്, എ.അനില്‍കുമാര്‍, എസ്.കെ. ജയകുമാര്‍, എസ്. ചന്ദ്രചൂഢന്, കെ.ആര്.മോഹനന്‍നായര്‍, സുരേഷ്ചന്ദ്രബാബു, ആര്.ഹരികൃഷ്ണന്, ആര്.ശ്രീകുമാര്‍, എസ്. മോഹനചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.രാധാകൃഷ്ണന്, എസ്. സജീവ് കുമാര്‍, രതീഷ് ആര്. നായര്‍, സി. അശ്വനികുമാര്‍, ബി.എസ്. രാജീവ്, കെ.പി. പ്രദീപ്, ജയപ്രസാദ്, എന്‍.സതീഷ്കുമാര്‍, ജി.ഡി .അജിത്കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: