എരുമേലി: ശരണമന്ത്രധ്വനികള്‍ പെയ്തിറങ്ങിയ എരുമേലിയില്‍ ജനസഹസ്രങ്ങള്‍ പേട്ടതുള്ളി ആനന്ദനിര്‍വൃതി നേടി. ധര്‍മ്മാനുഷ്ഠാനങ്ങളെ ആഘോഷമാക്കിയും ഐതീഹ്യ സ്മരണകളുയര്ത്തിയും പേട്ടതുള്ളല്‍ എരുമേലി എന്ന തീര്ത്ഥാടനഗ്രാമത്തെ ആനന്ദനിര്‍വൃതിയിലാഴ്ത്തി.
ഉച്ചക്ക് 3.10ഓടെയാണ് പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്. ഗുരുസ്വാമി അമ്പാടത്ത് മാളികയില്‍ വിജയകുമാര്‍ കൊച്ചമ്പലത്തില്നിന്നുമുള്ള പേട്ടതുള്ളലിന് നേതൃത്വം കൊടുത്തു. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും പോയി എന്ന വിശ്വാസത്താല്‍ ആലങ്ങാട് സംഘം പള്ളിയില്കയറാതെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കടന്നുപോയി. കൊച്ചമ്പലം മേല്‍ശാന്തി കെ.എന്‍. ബാലകൃഷ്ണശര്‍മ്മ പ്രത്യേകം പൂജിച്ച് നല്കിയ വഴിപാട് സ്വീകരിച്ചാണ് ഇരുസംഘങ്ങളുടെയും പേട്ടതുള്ളല്‍ ആരംഭിച്ചത്.
സൗഹാര്‍ദ്ദത്തിന്റെ ഉത്സവമായ പേട്ടതുള്ളല്‍ ദര്‍ശിക്കുവാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. പേട്ടതുള്ളല്‍ സംഘങ്ങളെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ്, ജുമാഅത്ത് പള്ളി പ്രസിഡന്റ് പി.എ. ഇര്‍ഷാദ്, വാവരുടെ പ്രതിനിധി എം.എം. യൂസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: