മുണ്ടക്കയം: ശബരിമല വ്രതം അനുഷ്ഠിച്ചു വന്ന 13കാരന്റെ മുടി സ്കൂള്‍ അധികൃതര്‍ ബലമായി മുറിച്ചു നീക്കി. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി യുവിന് സജിയുടെ മുടിയാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ ബാര്‍ബര്‍ മുറിച്ചു നീക്കിയത്.
സംഭവം സംബന്ധിച്ച് യുവിന്റെ പിതാവ് വാഴേപറമ്പില്‍ സജി പറയുന്നതിങ്ങനെയാണ്. വാഹനാപകടത്തില്‍ മുമ്പ് പരിക്കേറ്റ മകന് യുവിന് ഈ വര്‍ഷം ശബരിമല ദര്‍ശനം നടത്താമെന്നു വഴിപാട് നേര്‍ന്നിരുന്നു.ഇതിന്റെ ഭാഗമായി കുട്ടി വ്രതമനുഷ്ഠിച്ചു വരികെയായിരുന്നു. വ്യാഴാഴ്ച ശബരിമലദര്‍ശനത്തിന് പോകാനിരിക്കെയാണ് കുട്ടിയുടെ മുടി ക്ലാസ് ടീച്ചര്‍ മെര്‍ലിന്റെ നേതൃത്വത്തില്‍ മുറിച്ചത്. പതിനൊന്നുമണിയോടെ തന്നെ ഫോണില്‍ വിളിച്ച ക്ലാസ് ടീച്ചര്‍ യുവിന് മുടി വളര്ത്തിവരുന്നതിനാല് തങ്ങള്‍ ബാര്‍ബറെ വിളിച്ചു മുടി വെട്ടിയതായി പറയുകയായിരുന്നു. സംഭവമറിഞ്ഞ് താന്‍ സ്കൂളിലെത്തിയപ്പോള്‍ തെറ്റുപറ്റിയെന്നും പ്രശ്നം പരിഹരിക്കണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു തുണ്ടിയില്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ.
എന്നാല്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അപമാനിതനായ തന്റെ മകന് മാനസീക ബുദ്ധിമുട്ടിലായതിനാല്‍ താന്‍ ഒത്തു തീര്‍പ്പിനു തയ്യാറായില്ല. വിവിധ രാഷ്ട്രിയ നേതാക്കളെ ഉപയോഗിച്ചു സ്കൂള്‍ അധികൃതര്‍ പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപെട്ടിരുന്നു.കൂടാതെ പ്രശ്നം വിവാദമാവുന്നസാഹചര്യമായതോടെ തന്റെ മകനെ വിളിച്ചു വരുത്തി താന്‍ ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്നു പറയിക്കുകയും ഇത് മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്തതായും സജി പറഞ്ഞു. കുട്ടി മുടി വളര്‍ത്തി വരുന്നത് സംബന്ധിച്ചു തങ്ങളെ ധരിപ്പിച്ചിരുന്നുവെങ്കില്‍ വേണ്ട നടപടി തങ്ങള്‍ സ്വീകരിക്കുമായിരുന്നു. എന്നാല്‍ മുടിമുറിച്ച ശേഷമാണ് ഇവര്‍ വിവരം അറിയിച്ചത്. ഇത് അംഗീകരിക്കാനാവാത്തതും നീതി നിഷേധവുമാണന്നും രക്ഷിതാക്കള്‍ പറഞ്ഞു. സ്കൂള്‍ അധികാരികളുടെ ധിക്കാര നടപടിക്കെതിരെ ചൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നവര്‍ക്കു പരാതി നല്‍കിയതായി സജി പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മുടി മുറിച്ചതായുളള പ്രചരണം അടിസ്ഥാന രഹിതമാണന്നു പ്രിന്‍സിപ്പല്‍ ഫാ.മാത്യു തുണ്ടിയില്‍ അറിയിച്ചു. കുട്ടിയോട് മുടി വളര്‍ത്തി വരരുതെന്നു പലതവണ അറിയിച്ചിട്ടും പാലിക്കപ്പെട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: