വിളപ്പില്‍ശാല: നിര്‍ദിഷ്ട സര്‍ക്കാര്‍ പോളിടെക്നിക്കിനു വേണ്ടി വിളപ്പില്‍ പഞ്ചായത്ത് നീക്കിയിട്ടിട്ടുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയിലേക്ക് വെല്‍ഫയര്‍ പാര്ട്ടിക്കാര് അതിക്രമിച്ചു കയറി. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഭൂസമര സമിതിയില്‍ പെട്ട മുന്നൂറോളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിളപ്പില്‍ശാല കുന്നിന്‍പുറത്തുള്ള ഏഴ് ഏക്കര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത്.
സംസ്ഥാനമൊട്ടുക്ക് ഭൂരഹിതരെ അണിനിരത്തി സര്‍ക്കാര്‍ പുറമ്പോക്ക് പിടിച്ചെടുക്കുന്ന സൂചന സമരമാണ് ഇന്നലെ നടത്തിയതെന്ന് നേതാക്കള്‍ പറയുന്നു. ഓരോ ജില്ലയിലും ഒരിടത്ത് എന്ന കണക്കില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ഇവര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ ഒരുസംഘം ആളുകളെത്തി ഭൂമി കയ്യേറുകയായിരുന്നു. വിവരമറിഞ്ഞ് വിളപ്പില്‍ശാല പോലീസ് സ്ഥലത്തെത്തി സമരക്കാരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി വാനുകളിലും മിനി ബസ്സുകളിലും സമരാനുകൂലികളെ കൊണ്ടിറക്കി നേതാക്കള്‍ പോലീസിനെ പ്രതിരോധിച്ചു. മൂന്നുമണിയോടെ സമരം അവസാനിപ്പിച്ച് മടങ്ങുമെന്നും അടുത്ത ഘട്ടത്തിലേ കുടില്‍കെട്ടി സമരം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്നും ഇവര്‍ അറിയിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, പ്രതിപക്ഷ നേതാവ് പേയാട് കാര്ത്തികേയന്, അംഗങ്ങളായ സി.എസ്. അനില്‍, ബി. ശോഭന, അനില്‍കുമാര്‍ എന്നിവര്‍ സമരക്കാരോട് ഇത് പോളിടെക്നിക്കിനായി മാറ്റിയിട്ടിട്ടുള്ള സ്ഥലമാണെന്ന് പറഞ്ഞെങ്കിലും സമരക്കാര്‍ കൂട്ടാക്കിയില്ല. സ്ത്രീകളെയും കുട്ടികളെയും മുന്‍നിരയിലിരുത്തി നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ പ്രകോപനമുണ്ടായിട്ടും പോലീസ് തയ്യാറാകാത്തത് സംഘര്ഷമൊഴിവാകാന് കാരണമായി. വിളപ്പില്‍ശാല ജംഗ്ഷനില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ എത്തിയത്. വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ മധു കല്ലറ, അന്‍ഷാദ്, അഷറഫ്, റസാക്ക് പാച്ചേരി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. നിര്‍ദിഷ്ട പോളിടെക്നിക് ഭൂമിയില്‍ അതിക്രമിച്ചുകടന്നതിന് കേസെടുത്തതായി വിളപ്പില്‍ശാല എസ്ഐ ഹേമന്ത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: