കൊച്ചി: ഈശ്വരന്റെ അദൃശ്യ ശക്തി അനുഭവിക്കാന്‍ പഠിപ്പിച്ച അതുല്യ തേജസായിരുന്നു സ്വാമി വിവേകാനന്ദനെന്ന് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി പറഞ്ഞു. ഈശ്വരന്റെ അദൃശ്യ ശക്തി ചെറുനീരായി ഒഴുകുന്ന നാടാണ് ഭാരതം. ലോകത്തിന് വഴിക്കാട്ടിയായി സഞ്ചരിച്ച് നന്മ പകര്‍ന്ന് നല്കിയ കര്‍മ്മയോഗിയായിരുന്നു സ്വാമി വിവേകാനന്ദന്. വിവേകാനന്ദ പഠന കേന്ദ്രം പേരണ്ടൂരില്‍ സ്ഥാപിച്ച പൂര്‍ണ്ണകായ വിവേകാനന്ദ ശില്പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഒരു പൂര്‍ണ്ണ രൂപം ഒരു പ്രദേശത്ത് വന്നാല്‍ അത് നാടിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുമെന്നും സ്വാമി പറഞ്ഞു. പഠന കേന്ദ്രം പ്രസിഡന്റ് ചമ്പാടി രാധാകൃഷ്ണമോനോന്‍ അദ്ധ്യക്ഷത വഹിച്ചു. സ്മരണിക പ്രകാശനം ഹൈബി ഈഡന് എംഎല്‍എ ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണശേന് നല്കി നിര്‍വഹിച്ചു. വൈറ്റില ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭദ്രേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുന്‍ അദ്ധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ശില്പി സജീവ് സിദ്ധാര്‍ത്ഥിനെ ആദരിച്ചു.
കൗണ്‍സിലര്‍മാരായ സുധ ദീലിപ്, വി.ആര്. സുധീര്‍ എന്നിവര്‍ സംസാരിച്ചു. പഠന കേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി ജീവന്‍ലാല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ബി.എം. സനല്‍കുമാര്‍ നന്ദിയും പറഞ്ഞു. 2014 ജനുവരി 12ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരാണ് ശില്പനിര്മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ബ്രാഹ്മണി വീട്ടില്‍ ശശിധരന് സംഭാവനയായി നല്കിയ സ്ഥലത്താണ് വിവേകാനന്ദന്റെ 10 അടി വലിപ്പത്തിലുള്ള പൂര്‍ണകായ ശില്പം നിര്‍മിച്ചിരിക്കുന്നത്. പറവൂര്‍ തുരുത്തിപ്പുറം സജീവ് സിദ്ധാര്‍ത്ഥ് ആണ് ശില്പത്തിന് രൂപം നല്‍കിയത്. 15 ലക്ഷത്തോളം രൂപയാണ് ശില്പ നിര്‍മാണത്തിന് ചെലവ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: