കൊച്ചി: വടുതല ഡോണ്‍ ബോസ്കോ പള്ളി പെരുന്നാളിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 9 പേരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപെരുന്നാളിനോടനുബന്ധിച്ചുള്ള സ്റ്റേജ്ഷോക്കിടെ രണ്ടുപേരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ 4 പേരും പോലീസിനെ ആക്രമിച്ച കേസില്‍ 5 പേരുമാണ് അറസ്റ്റിലായത്. വടുതല സ്വദേശികളായ വാകത്തറ വീട്ടില്‍ ജോസി മകന് ബിനു സഹോദരന് മനു എന്നിവരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്റ്റാന്‍ലി, സോളമന്, ജോണ്‍, ജോസി എന്നിവരാണ് അറസ്റ്റിലായത്. കുത്തേറ്റ ബിനുവും മനുവും എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണം. മക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുകണ്ട് മാതാവ് ജാന്‍സി പള്ളിപ്പറമ്പില്‍ ബോധരഹിതയായി വീണിരുന്നു. സംഘര്‍ഷം അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസിനെതിരെയും വ്യാപക അക്രമണങ്ങള്‍ ഉണ്ടായി. നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പോലീസിനെ അക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ വടുതല ബോട്ടുജെട്ടി റോഡില്‍ കല്ലുവീട്ടില്‍ ഇമ്മാനുവല്‍ സ്റ്റാന്‍ലി, വട്ടത്തില്‍ നിഖില്‍ ആന്റണി, മാളിയേക്കല്‍ രാജേഷ് ജോസഫ്, കപ്പുവീട്ടില്‍ നോര്‍ബിന്‍ സ്റ്റാന്‍ലി, അറയ്ക്കപ്പറമ്പില്‍ സജ്ഞു മോഹനന് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയെല്ലാം പോലീസ് കോടതിയില്‍ ഹാജരാക്കി കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും പ്രതികളെ ഉടന്‍ അറസ്സുചെയ്യുമെന്നും പോലീസ് അറിയിച്ചു. എറണാകുളം നോര്‍ത്ത് സിഐ പി.എസ്. ഷിങ്കുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: