കൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി നല്കി. ജസ്റ്റീസ് കെമാല്‍ പാഷയാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുക.
കേസില്‍ പ്രതികളായ ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച് 2013 ഓഗസ്റ്റില്‍ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കേസില്‍ 32ഉം 33ഉം പ്രതികളാണ് ഇവര്‍.
2012 ലാണ് അബ്ദുള്‍ ഷുക്കൂര്‍ കൊല ചെയ്യപ്പെട്ടത്. ലീഗുകാര്‍ അക്രമം നടത്തിയ അരിയില്‍ സന്ദര്‍ശിച്ച പി. ജയരാജന്, ടി. വി രാജേഷ് എന്നിവരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമായിട്ടാണ് ഷുക്കൂറിനെ വധിച്ചത്. പി ജയരാജനെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 28 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി.
ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച ശേഷം നേതാക്കളുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്.
പി. ജയരാജന്, ടി.വി. രാജേഷ് എന്നിവരുള്‍പ്പെടെ 33 പേരാണു കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. ഒരാള്‍ പിന്നീടു മരിച്ചു. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിലെ ഒരു വിഭാഗം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നതിനിടെയാണു കണ്ണൂര്‍ കോടതിയില്‍ 2012 ഓഗസ്റ്റ് 24നു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: