ശ്രീരാമന്റെ നിര്‍ദ്ദേശപ്രകാരം സുഗ്രീവന് ബാലിയെ യുദ്ധത്തിനു വിളിച്ചു. സുഗ്രീവന്റെ ശബ്ദം കേട്ടപ്പോള്‍തന്നെ ക്രുദ്ധനായ ബാലി ഓടിവന്ന് യുദ്ധം തുടങ്ങി. തന്റെ ശക്തിക്കുമുന്നില്‍ സുഗ്രീവന് ആരുമല്ലെന്നറിയാവുന്ന ബാലി സുഗ്രീവനെ വലിച്ചുപിടിച്ച് പത്തുനൂറുപ്രാവശ്യം കുത്തി. സുഗ്രീവന് കഴിയുന്നതുപോലെ തിരിച്ചടിച്ചു. കടിച്ചും വലിച്ചും, തൊഴിച്ചും ഇടിച്ചും രണ്ടുപേരും തമ്മില്‍ ഘോരയുദ്ധം നടന്നു. സുഗ്രീവന്റെ മന്ത്രിമാരും രാമലക്ഷ്മണന്മാരും വൃക്ഷങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. ഒരമ്മയുടെ രണ്ടുമക്കള്‍.
രൂപത്തിലും വേഷത്തിലും ഒരേപോലെ. ബാലിയാര് സുഗ്രീവനാര് എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. സുഗ്രീവന് ഇടയ്ക്കിടെ പ്രതീക്ഷയോടെ രാമനെ നോക്കുന്നുമുണ്ട്. എന്നാല്‍ താന്‍ അസ്ത്രം പ്രയോഗിച്ചാല്‍ അബദ്ധത്തില്‍ സുഗ്രീവനേറ്റാലോയെന്നു ശങ്കിച്ച് രാമന് അമ്പയച്ചില്ല. അടിയും ഇടിയും കൊണ്ട് അവശനായി ചോര ഛര്‍ദ്ദിച്ച് സുഗ്രീവന് ഓടി. ജയാരവം മുഴക്കിക്കൊണ്ട് ബാലിമടങ്ങി.
പരാജയംകൊണ്ടും വേദനകൊണ്ടും അവശനായ സുഗ്രീവന് രാമനോട് പരുഷം പറയുന്നു. ”ശത്രുവിനെക്കൊണ്ട് എന്നെ കൊല്ലിക്കാനാണോ വിട്ടത്? ഞാന്‍ വധിക്കപ്പെടേണ്ടവനാണെങ്കില് നേരെയങ്ങു കൊന്നുകളയരുതോ? എന്നോടു സത്യം ചെയ്തതൊക്കെ വെറുതെയാണോ? ഇതുകേട്ട് രാമന് പറഞ്ഞു അല്ലയോ സുഗ്രീവാ, അലങ്കാരംകൊണ്ടും വേഷംകൊണ്ടും ഉയരം നടത്തം എന്നിവയിലും നിങ്ങള്‍ രണ്ടുപേരും തമ്മില്‍ യാതൊരു വിത്യാസവുമുണ്ടായിരുന്നില്ല. സ്വരം കൊണ്ടോ, തേജസ്സുകൊണ്ടോ, നോട്ടം പരാക്രമം എന്നിവയിലോ നിങ്ങള്‍ തമ്മില്‍ ഒരു വിത്യാസവും ഞാന്‍ കണ്ടില്ല. ആകൃതികൊണ്ടും സാമ്യംകൊണ്ടും നിങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് ഞാന്‍ കൊല്ലാനുള്ള അസ്ത്രമയക്കാത്തത്.
അശ്രദ്ധകൊണ്ട് അങ്ങയെ കൊന്നുപോയാല്‍ എന്റെ വിഡ്ഢിത്തം ലോകം മുഴുവന്‍ പരക്കുകയില്ലേ? അതിനാല്‍ വാനരാ, സംശയിക്കരുത്. വീണ്ടും യുദ്ധം ചെയ്യൂ. ബാലി എന്റെ ഒറ്റശരംകൊണ്ട് മരിക്കുന്നത് അങ്ങേയ്ക്കു കാണാം.” ഇങ്ങനെ സുഗ്രീവനെ സമാധാനിപ്പിച്ച് വീണ്ടും ബാലിയെ യുദ്ധത്തിനു വിളിക്കാന്‍ പ്രേരിപ്പിച്ചു. കൂടാതെ തിരിച്ചറിയാന്‍ വേണ്ടി മംഗളകരമായ വേലിപ്പരുത്തിപൂക്കള് കൊണ്ട് ഒരു മാലയുണ്ടാക്കി സുഗ്രീവനെ അണിയിക്കാന്‍ ലക്ഷ്മണനോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: