കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് ലഭിച്ചത് 300 കോടിയിലേറെ രൂപ. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2015 നവംബര്‍ 25 വരെയുള്ള കണക്ക് പ്രകാരമാണ് 312,75,17,550 രൂപ സര്‍ക്കാരിന് ലഭിച്ചത്. ഒന്നാം സമ്മാനം മുതല്‍ അവസാന സമ്മാനം വരെ വാങ്ങാത്ത ഒരു ലക്ഷത്തിലേറെ പേര് ഉണ്ടെന്നാണ് കണക്ക്. ലോട്ടറി ടിക്കറ്റ് ഹാജരാക്കിയിട്ടും അന്യ സംസ്ഥാനക്കാരായ 28 പേര്‍ക്ക് സമ്മാനങ്ങള്‍ ഇതുവരെ നല്‍കിയിട്ടുമില്ല.
കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുള്ളവര്‍ക്ക് ലഭിച്ച ലോട്ടറികള്‍ സമ്മാന ത്തുകയേക്കാള് കുടുതല്‍ തുകയ്ക്ക് അന്യ സംസ്ഥാനക്കാര്‍ക്ക് നല്‍കുന്നത് വ്യാപകമായതോടെയാണ് സമ്മാനം നല്‍കുന്നത് സര്‍ക്കാര്‍ തടഞ്ഞുവെച്ചത്. ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ ലഭിച്ച തുക ഖജനാവിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടില്ലെന്നും വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. ഹാജരാക്കിയ സമ്മാനാര്‍ഹമായ ടിക്കറ്റില്‍ എത്ര രൂപ നല്‍കാനുണ്ടെന്നത് സംബന്ധിച്ച കണക്ക് നല്കാന് സര്‍ക്കാരിന് സാധിച്ചിട്ടില്ല.
സമ്മാനാര്‍ഹമായ ടിക്കറ്റുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാലാണ് ഇതെന്ന് ലോട്ടറി വകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിന്റെ പണം മറ്റ് മേഖലകളിലേക്ക് വക മാറ്റുന്നതും സമ്മാനാര്‍ഹര്‍ക്ക് പണം ലഭിക്കാന്‍ കാലതാമസമുണ്ടാക്കുന്നതായും ആരോപണം ഉണ്ട്. നിരവധി പേരാണ് ഇത്തരത്തില്‍ സമ്മാന ത്തുക ലഭിക്കാതെ കാത്തിരിക്കുന്നത്.
കെ. എം. മാണി ധനമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി ടിക്കറ്റ് എജന്റുമാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ ഉന്നത നേതാക്കളാണ് പല ജില്ലകളിലും ലോട്ടറി ടിക്കറ്റ് വില്‍പ്പനയുടെ എജന്റുമാര്‍. ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കാതെ ഇവര്‍ക്ക് മൊത്തമായി ടിക്കറ്റ് നല്‍കുന്നതായും പരാതി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: