ആലപ്പുഴ: പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷം പിന്നിട്ടിട്ടും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കായി പേ വാര്‍ഡ് ആരംഭിക്കാത്തത് ദുരിതമാകുന്നു. 2010 ലാണ് ആലപ്പുഴയില്‍നിന്ന് വണ്ടാനത്തേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി മാറ്റുന്നത്. ഇതിനിടിയില്‍ കോടികള്‍ ചെലവഴിച്ച് നിരവധി കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി.
ഘട്ടംഘട്ടമായി വികസനം യാഥാര്‍ഥ്യമാകുമ്പോഴും പേ വാര്‍ഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.പേ വാര്‍ഡ് ആരംഭിച്ചാല്‍ ജനറല്‍ വാര്‍ഡുകളില്‍ ഒരുപരിധിവരെ തിരക്ക് ഒഴിവാക്കാന്‍ കഴിയും. മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളിലൊക്കെ പേ വാര്‍ഡ് യാഥാര്‍ഥ്യമായെങ്കിലും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മെഡിക്കല്‍ കോളജ് എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ പേ വാര്‍ഡ് ഇതുവരെയും തുടങ്ങിയിട്ടില്ല. ഇതിനായുള്ള കെട്ടിടങ്ങള്‍ ഇവിടെ ഉണ്ട്.
നിലവില്‍ സിക് റൂം എന്ന സൗകര്യമാണ് ഉള്ളത്. ഇവിടെ ആശുപത്രിയിലെ ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ പേ വാര്‍ഡ് ആരംഭിച്ചാല്‍ അത് എച്ച്ഡിസിക്ക് വരുമാനവുമാകും. സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ ആശുപത്രിയില്‍ പേവാര്‍ഡ് ആരംഭിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: