ആലപ്പുഴ: കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎം മാനുഷികതയുടെ മുഖംമൂടി ധരിക്കാന്‍ ശ്രമിക്കുമ്പോഴും കേരളത്തിന്റെ വിപ്ലവ നായികയുടെ വീട്ടില്‍ സിപിഎം അക്രമം ഭയന്ന് ഏര്‍പ്പെടുത്തിയ പോലീസ് കാവല്‍ തുടരുന്നു. കെ. ആര്. ഗൗരിയമ്മയെന്ന വയോവൃദ്ധയായ നേതാവിന്റെ ആലപ്പുഴ ചാത്തനാട്ടെ കളത്തില്‍പറമ്പ് വീട്ടില്‍ ആലപ്പുഴ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍ കാവല്‍ നില്ക്കാന് തുടങ്ങിയിട്ട് നീണ്ട 22 വര്‍ഷമാകുന്നു.
ആദ്യകാലങ്ങളില്‍ യൂണിഫോമിലായിരുന്നു പോലീസിന്റെ കാവല്‍ എങ്കില്‍ ഇപ്പോള്‍ സാധാരണവേഷത്തിലാണെന്നു മാത്രം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് വധഭീഷണിയുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗൗരിയമ്മയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കാലം കഴിഞ്ഞപ്പോള്‍ വിപ്ലവവീര്യം നഷ്ടപ്പെട്ട ഗൗരിയമ്മയുടെ ജെഎസ്എസ്സും അവസരവാദത്തിന്റെ വക്താക്കളായി മാറിയ സിപിഎമ്മും ഒരേ തൂവല്പക്ഷികളായെങ്കിലും സിപിഎം ക്രൂരതയുടെ സാക്ഷ്യപത്രമായി കളത്തില്‍പറമ്പ് വീട്ടില്‍ ഇപ്പോഴും പോലീസ് കാവല്‍ തുടരുകയാണ്.
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചെന്നും തന്‍പ്രമാണിത്വം കാട്ടിയെന്നും ആരോപിച്ച് 1993 ഡിസംബര്‍ 31നാണ് ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് ഗൗരിയമ്മയെ പിന്തുണച്ച് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിനെ കൈവിട്ടു. പിന്നീട് 1994 മാര്‍ച്ച് 20ന് ആലപ്പുഴ കടപ്പുറത്ത് ലക്ഷക്കണക്കിനാളുകള്‍ അണിനിരന്ന സമ്മേളനത്തില്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസ്സിന് രൂപം നല്കി. ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായും മുന്‍ എംഎല്‍എ കെ. കെ. കുമാരപിള്ള ചെയര്‍മാനുമായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ പതിവുപോലെ സിപിഎം കഠാരരാഷ്ട്രീയം പുറത്തെടുത്തു. പലയിടത്തും ജെഎസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ശാരീരികമായി അക്രമം അഴിച്ചുവിട്ടു. ജെഎസ്എസ് യോഗങ്ങള്‍ അലങ്കോലപ്പെടുത്തി.
നേതാക്കള്‍ക്കുപോലും സിപിഎം ഭീഷണിമൂലം പുറത്തിറങ്ങി നടക്കാന്‍ സാധിക്കാതെയായി. അക്രമത്തിനിരയായി നിരവധി പേര് ശയ്യാവലംബികളായി. ഇതിനിടെ കുട്ടനാട് നീലംപേരൂരില്‍ ജെഎസ്എസ് പ്രവര്‍ത്തകനായ പുല്ലാത്തുശ്ശേരില് കുമാരന് കൊല്ലപ്പെട്ടു. ജെഎസ്എസ്സിന്റെ ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയാണ് കുമാരന്. ഇതോടെയാണ് അന്നത്തെ കരുണാകരന് സര്‍ക്കാര്‍ ഗൗരിയമ്മയ്ക്കും വീടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. പിന്നീടുവന്ന നായനാര്‍ സര്‍ക്കാരും സിപിഎം അക്രമം ഭയന്ന് സുരക്ഷ പിന്‍വലിക്കാന്‍ തയ്യാറായില്ല.
പിന്നീട് മൂന്നു ജെഎസ്എസ് പ്രവര്‍ത്തകര്‍കൂടി സിപിഎം അക്രമത്തില്‍ രക്തസാക്ഷികളായി. അക്രമത്തിനിരയായി ജീവച്ഛവമായി കഴിയുന്നവര്‍ ഇന്നും നിരവധിയാണ്. ഒടുവില്‍ രക്തസാക്ഷികളെയും അക്രമത്തിനിരയായവരെയും വിസ്മരിച്ച് ഗൗരിയമ്മയും ചുവപ്പു ഭീകരതയില്‍ അഭയം തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: