കോഴിക്കോട്: പരസ്പര സ്നേഹവും കൂട്ടായ്മയും വളര്‍ത്തണമെന്ന് മാതാ അമൃതാനന്ദമയി. വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാനക്ഷേത്ര മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ. സമൂഹത്തിന്റെ ഉയര്‍ച്ചയും താളലയവും നിലനില്‍ക്കുന്നത് കൂട്ടായ്മയിലാണ്.
ദൈനംദിന ജീവിതത്തിലും കൂട്ടായ്മ ആവശ്യമാണ്. പരസ്പരം അറിഞ്ഞും സ്നേഹം കൈമാറിയും സൗഹൃദം പങ്കുവെച്ചും മുന്നോട്ടു പോകണം. ക്ഷമയും വിട്ടുവീഴ്ചയും അതിന് അത്യാവശ്യമാണ്. കൂട്ടായ്മയിലാണ് ജീവിതത്തിന്റെ വിജയം. ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ പരസ്പരം മനസ്സിലാക്കി വിട്ടു വീഴ്ചചെയ്ത് മുന്നോട്ടുപോകണം. കുടുംബത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്തുന്നതില്‍ ഇരുവര്‍ക്കും തുല്യപങ്കാണുള്ളത്.
ഓരോരുത്തര്‍ക്കും ലോകത്തില്‍ ഓരോ കടമ നിറവേറ്റാനുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തികമായി സഹായം ചെയ്യാന്‍ ആയില്ലെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഒരുവാക്കോ കാരുണ്യത്തോടെയുള്ള ഒരു നോട്ടമോ മതി അവര്‍ക്ക് സന്തോഷിക്കാന്‍.
അതു നല്കാന് ഓരോരുത്തരും തയ്യാറാകണം. കഷ്ടത അനുഭവിക്കുന്ന ഒരാള്‍ക്ക് ഒരു നിമിഷമെങ്കിലും ആശ്വാസം പകരാന്‍ കഴിഞ്ഞാല്‍ അതില്പരം പുണ്യം മറ്റൊന്നുമില്ല.
സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഭയത്തെയും ദു:ഖത്തെയും വൈരൂപ്യത്തെയും ഇല്ലാതാക്കുന്നത് സ്നേഹമാണ്. സകലജീവജാലങ്ങളുടെയും തത്ത്വവും സ്നേഹമാണ്. സ്നേഹം ഉണ്ടായാല്‍ അഹങ്കാരം ഇല്ലാതാകും. വെറുപ്പും വിദ്വേഷവും ഇല്ലാതായാല്‍ ദൈവത്തെ ദര്‍ശിക്കാന്‍ സാധിക്കും. മനസ്സിലെ ഇരുട്ട് നീക്കി പ്രകാശമയമാക്കാന്‍ സാധിക്കുമെന്നും അമ്മ കൂട്ടിചേര്‍ത്തു.
വെള്ളിമാടുകുന്ന് ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പ്രാര്‍ത്ഥനാമന്ദിരത്തിന്റെ തറക്കല്ലിടലും ഇന്നലെ നടന്നു. മഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദ പുരി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികമഹോത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മ ഇന്ന് പാലക്കാട്ടേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: