തകഴി: ഉപ്പുവെള്ളം കയറിയ വാരിക്കോട്ടുകറി കരിപാടത്ത് കൃഷിയിറക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കം വന്‍ അഴിമതിക്കെന്ന് ആരോപണം. തകഴി പഞ്ചായത്ത് പത്താം വാര്‍ഡിലെ വാരിക്കോട്ടുകരി പാടത്താണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്ക്കാരിന്രെ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുത്താന്‍ നീക്കം നടത്തുന്നത്. ഇതിനു മുന്നോടിയായി വിതയ്ക്കാനെന്നപേരില് ഇവിടെയെത്തിച്ച ക്വിന്റല്‍ കണക്കിന് നെല്‍വിത്തുകളാണ് പാടത്തിനു സമീപത്ത് കിടന്നു നശിക്കുന്നത്.
കഴിഞ്ഞ കൃഷിസമയം വിളവെടുക്കാന്‍ താമസിച്ചതിനെത്തുടര്‍ന്ന് പുഞ്ചകൃഷി വേണ്ടെന്ന് കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. 118 ഏക്കറിലായി 68 കര്‍ഷകരാണ് പാടത്ത് വിളവിറക്കുന്നത്. പതിനായിരങ്ങള്‍ മുടക്കി പുഞ്ചകൃഷിയിറക്കിയാല് ഉപ്പുവെള്ളം കയറുന്ന സമയമായതിനാല്‍ കൃഷി നശിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരും ഏതാനും കര്‍ഷകരും ചേര്‍ന്ന് വിത്തിറക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
ടിഎസ് കനാലില്‍ ഇപ്പോള്‍ത്തന്നെ ഉപ്പുവെള്ളം കയറിത്തുടങ്ങി.ഈ വെള്ളം കോലംകുഴിതോടുവഴിയാണ് വാരിക്കോട്ടു പാടത്തേക്ക് കയറുന്നത്. ഇത് പൂര്‍ണമായും കൃഷി നശിക്കാനിടയാക്കും. കൃഷിക്കായി കര്‍ഷകരെ നിര്ബന്ധിക്കുന്നതിനു പിന്നില്‍ നെല്‍വിത്ത്, വളം എന്നിവയിലുള്ള സബ്സിഡിയുടെയും നഷ്ടപരിഹാരത്തിന്റെയും മറവില്‍ തട്ടിപ്പു നടത്താനാണെന്ന് ഒരുവിഭാഗം കര്‍ഷകര്‍ ആരോപിക്കുന്നു.118 ഏക്കര്‍ പാടത്ത് അഞ്ചരയേക്കറില്‍ മാത്രമാണ് കൃഷിയിറക്കിയത്. കര്‍ഷകരെല്ലാം വിത്തിന് കിലോയ്ക്ക് 37 രൂപ വീതം അടയ്ക്കണമെന്ന ഭീഷണിയും ഉദ്യോഗസ്ഥര്‍ മുഴക്കിയതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: