വാഷിങ്ടണ്‍: ഇസ്ലാമിക് ഭീകരസംഘടനകളായ അല്‍-ഖ്വയ്ദയെയും ഐഎസ്സിനെയും തുടച്ച്നീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഭീകര നെറ്റ് വര്‍ക്കുകള്‍ക്ക് പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ മേഖലകളില്‍ സുരക്ഷിത താവളം ഒരുക്കുന്നതിനെയും ഒബാമ മുന്നറിയിപ്പ് നല്കി. ഇന്നത്തെ ലോകം ഭീകരതയുടെ ഭീഷണിയിലാണ്. അല്‍-ഖ്വയ്ദയും ഐഎസും അമേരിക്കന്‍ ജനതക്ക് നേരിട്ട് ഭീഷണിയാണ്. അവര്‍ മനുഷ്യ ജീവനും മാനുഷികതക്കും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. അവരുടെ ജീവനും അവര്‍ വിലകല്പ്പിക്കുന്നില്ലായെന്നും ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.
അമേരിക്കയുടെ വിദേശനയം ലക്ഷ്യമിടുന്നത് ഐഎസ്സിന്റെയും അല്‍-ഖ്വയ്ദയുടെയും ഭീകരതക്കെതിരെയാണ്. ഇത് പൂര്‍ണ്ണമായും അവസാനിപ്പിക്കുവാനാവില്ല. പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, മധ്യഅമേരിക്കയിലെ വിവിധ ഭാഗങ്ങള്‍, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുകയാണ്. ഇവിടങ്ങളിലെ ചിലമേഖലകള്‍ പുതിയ ഭീകര നെറ്റ്വര്‍ക്കുകളുടെ സുരക്ഷിത താവളമായി മാറിയിരിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി അമേരിക്കയെയാണ് ലോകം ഉറ്റുനോക്കുന്നത്. റിപ്പബ്ലിക്കന്‍സിനെയും ഭീകരതക്കെതിരെയുള്ള പോരാട്ടത്തിലേക്ക് ഒബാമ ക്ഷണിച്ചു. അമേരിക്കന്‍ ജനതക്ക് ഭീകരതക്കെതിരെയുള്ള നമ്മുടെ നടപടികള്‍ അറിയാം.
ഭീകരര്‍ ഇന്റര്‍നെറ്റിലൂടെ വ്യക്തികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുകയാണ്. ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. ഇതിനെ മൂന്നാം ലോകയുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല. അവരെ തകര്‍ക്കുമെന്ന നമ്മുടെ വാക്കുകളില്‍ വിശ്വാസം ഇല്ലെങ്കില്‍ ബിന്‍ ലാദന്റെ അല്‍-ഖ്വയ്ദയോട് ചോദിക്കണം. ഭീകരതക്കെതിരെ ഏതാണ്ട് 60 രാജ്യങ്ങളില്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നുണ്ട്. 10000 വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകര നേതൃത്വത്തിനെതിരെ പരിശീലനം ലഭിച്ച സൈന്യമാണ് സിറിയയിലും ഇറാഖിലും പോരാട്ടം നടത്തുന്നതെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: