കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗ്യാസ് അതോറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രകൃതിവാതക പൈപ്പ്ലൈന് പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ഗെയില്‍ ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് മാനേജര്‍ ജ്യോതി കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവെച്ച പദ്ധതി ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ എറണാകുളം ജില്ലയില്‍ കമ്മീഷന് ചെയ്യുകയും 50 കിലോമീറ്ററോളം നീളത്തില്‍ പൈപ്പ്ലൈന് ഇടുകയും 13 ഉപയോക്താക്കള്‍ക്ക് വാതക വിതരണം നടത്തുകയും ചെയ്ത് വരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭൂവുപയോഗ അവകാശത്തിനുള്ള പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. മലപ്പുറത്ത് ചിലയിടങ്ങളില്‍ നേരത്തെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ വൈകാതെ പ്രവൃത്തി ആരംഭിക്കും. സര്‍വ്വേ പൂര്‍ത്തിയാക്കി സ്ഥലങ്ങളില്‍ പൈപ്പ്ലൈന് ഇടുന്നതിനായുള്ള ജോലികളും ഉടന്‍ തുടങ്ങും.
പ്രകൃതിവാതകത്തിന്റെ ലഭ്യതയും സാന്നിദ്ധ്യവും ഉറപ്പു വരുത്തുന്ന ഗെയില്‍ പൈപ്പ്ലൈന് പദ്ധതിക്ക് ഇപ്പോള്‍ വര്‍ദ്ധിച്ച പൊതുജന സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രകൃതിവാതകം മുന്നോട്ടുവെയ്ക്കുന്ന സാധ്യതകളും ഇവയുടെ സുരക്ഷയെ സംബന്ധിച്ച അവബോധവുമാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് പുത്തന്‍ ഉണര്‍വേകാന്‍ കാരണം. കോഴിക്കോട്ടെയും മലപ്പുറത്തെയും പൊതുജനങ്ങളുടെ സഹകരണത്തോടെ കൃത്യസമയത്ത് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: