തിരുവനന്തപുരം: പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസില്‍ ഉപഹര്‍ജി നല്കാന് കാലതാമസം വരുത്തിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കേസില്‍ സിബിഐ കോടതിയുടെ വിധി വന്നിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. കോടതിയില്‍ ശക്തമായ നിലപാട് എടുക്കാത്തത് പിണറായിക്ക് സഹായകമായെന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സോളാര്‍ സമരം സിപിഎം പൊടുന്നനെ നിര്‍ത്തിയത് ലാവ്ലിന് കേസില്‍ നിന്ന് പിണറായിയെ രക്ഷിക്കാമെന്ന സര്‍ക്കാര്‍ ഉററപ്പിനെതുടര്ന്നായിരുന്നു. ലാവ്ലിന് കേസില്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലെത്തിയെന്നും വിധിക്കെതിരെ ഹര്‍ജി നല്‍കാത്തത് അതിനാലാണെന്നും ബിജെപി ആരോപിക്കുകയും ചെയ്തു. ഇപ്പോള്‍ ഹര്‍ജി നല്‍കിയതിലൂടെ ബിജെപി ആരോപണം ശരിയെന്നു തെളിഞ്ഞു. ലാവ്ലിന് കേസില്‍ പിണറായി വിജയന് കുറ്റക്കാരനാണെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. അതിനാല്‍ പുതിയ സാഹചര്യത്തില്‍ അച്ച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താല്പര്യമുണ്ടന്ന് കുമ്മനം പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് ആര്‍എസ്എസിന്റെയും ബിജെപിയുടെയും മേല്‍ കുതിര കയറേണ്ടതില്ല. ജയരാജന് നിയമനടപടികളില്‍നിന്ന് ഒളിച്ചോടുന്നത് കേസിന്റെ ദിശമാറ്റാനും രാഷ്ട്രീയ മുതലെടുപ്പു നടത്താനും മാത്രമാണ്. കുറ്റങ്ങള്‍ ചെയ്തശേഷം നിയമത്തിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കല്ലുവച്ച നുണകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കൈകള്‍ ശുദ്ധവും നിരപരാധിയുമെങ്കില് നിയമനടപടികളെ എന്തിനു ഭയപ്പെടണം. നീതിനിര്വഹണത്തില്നിന്നും കുറ്റാനേ്വഷണത്തില്നിന്നും സിബിഐയെ പിന്തിരിപ്പിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും കോടിയേരി ബാലകൃഷ്ണന് നടത്തുന്ന യാതൊരു ശ്രമവും വിലപ്പോകില്ലെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: