കണ്ണൂര്‍: തളിപ്പറമ്പ് അരിയിലില്‍ സിപിഎമ്മുകാര്‍ പരസ്യ വിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയ ലീഗ് പ്രവര്ത്തകന് ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതിയായി. ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍ ഇടംനേടുമെന്ന് ഏതാണ്ട് വ്യക്തമായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പാര്‍ട്ടിക്കും ഷുക്കൂര്‍ കേസിലെ കോടതിയുടെ തീരുമാനം കനത്ത തിരിച്ചടിയായി മാറി.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 ന് പരസ്യവിചാരണ നടത്തി സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളിയായതായി പോലീസ് കണ്ടെത്തിയ പി.ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ എന്നിവരുള്‍പ്പെടെ 33 പേരാണ് പ്രതിപ്പട്ടികയുള്ളത്.
ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് തൊട്ടുപിന്നാലെ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന ഷുക്കൂര്‍ വധം ഏറെ വിവാദമായിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് കൊലയാളി സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ കപട ന്യൂനപക്ഷപ്രേമം തുറന്നുകാട്ടുന്നതായിരുന്നു പരസ്യവിചാരണ നടത്തി മുസ്ലിം ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ സംഭവം. ഇതിന് ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയെന്ന പോലീസ് കണ്ടെത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കേസിന്റെ വിചാരണ തുടരാന്‍ അനുമതി ലഭിച്ചതോടെ സിപിഎം നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.
മനോജ് വധക്കസില്‍ ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാനായി സിബിഐ സംഘം പി.ജയരാജനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ജയരാജനും പാര്‍ട്ടിയും എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. ഇതിനിടെ ഇരു കേസുകളിലും സിപിഎം ജില്ലാ സെക്രട്ടറി തന്നെ പ്രതിക്കൂട്ടിലെത്തിയ സാഹചര്യം കനത്ത വെല്ലുവിളിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: