ചങ്ങനാശേരി: വനിതാ ഐടിഐക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയില്‍.സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ 2015 മുതല്‍ പ്രവേശനം നടത്തേണ്ടെന്ന് വകുപ്പില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നു. തൊഴില്‍മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരമാണ് 2015 അധ്യയന വര്‍ഷം പ്രവേശനം നല്കാന് കഴിഞ്ഞത്.സ്ഥല സൗകര്യം ലഭിച്ചില്ലെങ്കില്‍ 2016 അധ്യയന വര്‍ഷം മുതല്‍ ഐ.ടി.ഐ അടച്ചുപൂട്ടേണ്ടി വരും. ഗവണ്മെന്റ് എല്‍.പി സ്കൂള്‍ കെട്ടിടത്തിലെ ഐടിഐ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്. ചങ്ങനാശേരി നഗരസഭ ശുപാര്‍ശ ചെയ്താണ് വനിതാ ഐടിഐ താല്‍ക്കാലികമായി പെരുന്ന ഗവണ്മെന്റ് എല്‍.പി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥലം കണ്ടെത്തി നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നഗരസഭ വ്യവസായ പരിശീലന വകുപ്പുമായി കരാര്‍ ഒപ്പുവച്ച് ഐടിഐ ആരംഭിച്ചത്. എന്നാല്‍ നഗരസഭ ഇതുവരെ ഐടിഐയ്ക്ക് സ്ഥലം കണ്ടെത്തി നല്‍കിയില്ല. സമീപ പ്രദേശങ്ങളിലെങ്ങും ഗവണ്മെന്റ് ഐടിഐ ഇല്ലാത്ത സാഹചര്യത്തില്‍ സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ഐടിഐ ഏറെ ഉപകാരപ്രദമാണ്. ഈ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന് സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഹെയര്‍ ആന്‍ഡ് സ്കിന്‍ കെയര്‍ ബ്യൂട്ടീഷന് എന്നീ മൂന്ന് ട്രേഡുകള്‍കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിമിധി മൂലം ഡ്രാഫ്റ്റ്മാന് സിവില്‍ ട്രേഡ് മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സിവില്‍ ട്രേഡ് പ്രവര്‍ത്തിക്കുന്നതിന് വേണ്ട കമ്പ്യൂട്ടര്‍ എസി റൂം സംവിധാനവും ഈ സെന്ററിലില്ല. ഐടിഐയ്ക്ക്് പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് ഒരേക്കര്‍ സ്ഥലമെങ്കിലും ആവശ്യമാണ്. കൂടുതല്‍ സ്ഥലം ലഭ്യമായാല്‍ ഭാവിയില്‍ ഈ സെന്ററിന്റെ വികസനത്തിന് ഉപകരിക്കും.അതിനാല്‍ നഗരസഭയുടെ അധീനതയില്‍ ഫാത്തിമാപുരത്ത് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്തിലൊരു ഭാഗം ഐടിഐയ്ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പിടിഎയും ട്രെയിനീസ് കൗണ്‍സിലും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: