മട്ടന്നൂര്‍: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട ചാവശ്ശേരിയില്‍ ദമ്പതിമാരും മകനുമുള്‍പ്പെടെ മൂന്നംഗ കുടുംബം മരിച്ച നിലയില്‍. കോട്ടപ്പുറം വീട്ടില്‍ എം.രാജീവന്(43), ഭാര്യ തില്ലങ്കേരി സ്വദേശി കെ.പി.ചിത്രലേഖ(34), മകന് അമല്‍രാജ്(14) എന്നിവരാണ് മരണപ്പെട്ടത്. അവശ നിലയില്‍ കണ്ടെത്തിയ മകള്‍ അമിതരാജ്(12) കണ്ണൂര്‍ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വീടിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെ പുലര്‍ച്ചെ രാജീവന്, ചിത്രലേഖ, അമല്‍രാജ് എന്നിവര്‍ വിഷം അകത്തു ചെന്ന നിലയിലായിരുന്നു. അമിതരാജിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ 4 പേരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മൂവരും മരണപ്പെടുകയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷം രാജീവനും വിഷം കഴിച്ചതായാണു പ്രാഥമിക നിഗമനം. കടബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നു കരുതുന്നു. രാജീവന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കോണ്‍ഗ്രസ്സ് കീഴൂര്‍- ചാവശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയായ രാജീവന് ഇരിട്ടി അണ് എംപ്ലോയീസ് സൊസൈറ്റി ജീവനക്കാരനാണ്. ചാവശ്ശേരി സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറാണ് ചിത്രലേഖ. അമല്‍രാജ് ചാവശ്ശേരി ഹയര്‍സെക്കന്ററി സ്കൂള്‍ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും അമിതരാജ് ഇതേ സ്കൂളിലെ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്. ഇന്നലെ പുലര്‍ച്ചെ മാമാനം ക്ഷേത്രത്തിലേക്ക് പോകുന്നെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാജീവനേയും കുടുംബത്തേയും തൊട്ടടുത്ത പറമ്പിലാണ് അവശ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് വിഷക്കുപ്പി ഉണ്ടായിരുന്നു.
പരേതനായ കോട്ടപ്പുറം ബാലന് നായരുടേയും ദേവിയുടേയും മകനാണ് രാജീവന്. സഹോദരങ്ങള്‍: രാജേഷ്, രഞ്ചിത്ത്. കുഞ്ഞിരാമന് നമ്പ്യാര്‍- സരസ്വതി ദമ്പതികളുടെ മകളാണ് ചിത്രലേഖ. സഹോദരങ്ങള്‍: വിജേഷ്, രാജേഷ്, മനോജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: