കണ്ണൂര്‍: തളിപ്പറമ്പ് അരിയിലില്‍ സിപിഎമ്മുകാര്‍ പരസ്യ വിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയ ലീഗ് പ്രവര്ത്തകന് ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതിയായി. കേസില്‍ തങ്ങളെ അകാരണമായി പ്രതിചേര്‍ത്തെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും നല്കിയ ഹരജിയില്‍ വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു. ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിലെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍ ഇടംനേടുമെന്ന് ഏതാണ്ട് വ്യക്തമായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പാര്‍ട്ടിക്കും കോടതിയുടെ തീരുമാനം കനത്ത തിരിച്ചടിയായി മാറി.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 ന് പരസ്യവിചാരണ നടത്തി സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളിയായതായി പോലീസ് കണ്ടെത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇരുവരും ഉള്‍പ്പെടെ 33 പ്രതികളാണ് കേസി ലുണ്ടായിരുന്നത്. 2013 ആഗസ്ത് 1 ന് 118-ാം വകുപ്പ് പ്രകാരം ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും കേസന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. 26 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ച ജയരാജന് ജയില്‍മോചിതനാവുകയായിരുന്നു. കേസില്‍ ജയരാജന് 32-ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 33-ാം പ്രതിയുമാണ്. ഇരുവരും നല്കിയ ഹരജിയില്‍ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നല്കിയ ഹരജിയാണ് ജസ്റ്റിസ് കമാല്‍പാഷ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചത്. കേസ് റദ്ദാക്കണമെന്നുള്ള ജയരാജന്റെ ഹരജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന് അസുഖമായതിനാല്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. സമയം കോടതി അനുവദിച്ചെങ്കിലും വിചാരണ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് നീക്കം ചെയ്യുക.യായിരുന്നു.
ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് തൊട്ടുപിന്നാലെ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന ഷുക്കൂര്‍ വധം ഏറെ വിവാദമായിരുന്നു. അരിയില്‍ പ്രദേശത്ത് നിന്ന് കിലോമീറ്ററുകളോളം ഷുക്കൂറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുടരുകയും പരസ്യവിചാരണ നടത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് കൊലയാളി സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സിപിഎമ്മിന്റെ കപട ന്യൂനപക്ഷപ്രേമം തുറന്നുകാട്ടുന്നതായിരുന്നു പരസ്യവിചാരണ നടത്തി മുസ്ലീം ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ സംഭവം. ഇതിന് ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയെന്ന പോലീസ് കണ്ടെത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കേസിന്റെ വിചാരണ തുടരാന്‍ അനുമതി ലഭിച്ചതോടെ സിപിഎം നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.
മനോജ് വധക്കസില്‍ ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാനായി സിബിഐ സംഘം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ജയരാജനും പാര്‍ട്ടിയും എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയായിരുന്നു. സിബിഐക്ക് മുന്നില്‍ ഹാജരാകാതെ കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ജയരാജന്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരികയും നവകേരള മാര്‍ച്ചുള്‍പ്പെടെ നടത്തി ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയായിരുന്ന സിപിഎം നേതൃത്വത്തിന് ഇരു കേസുകളിലും പാര്‍ട്ടിയുടെ ഉന്നത നേതാവായ ജില്ലാ സെക്രട്ടറി തന്നെ പ്രതിക്കൂട്ടിലെത്തിയ സാഹചര്യം കനത്ത വെല്ലുവിളിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: