പാനൂര്‍: വില്‍പ്പന നടത്തിയ സ്ഥലത്ത് പഴയ സ്ഥലമുടമയുടെ പേരില്‍ കരിങ്കല്‍ ഖനനമെന്ന് പരാതി. പൊയിലൂര്‍ മഠപ്പുരയ്ക്ക് സമീപത്തെ തെയ്യത്തറാമ്മല് രാജന് രണ്ടുവര്‍ഷം മുന്‍പ് വില്‍പ്പന നടത്തിയ അഞ്ചേക്കര്‍ സ്ഥലത്താണ് വ്യാജരേഖകളുണ്ടാക്കി കരിങ്കല്‍ ഖനനം നടത്തുന്നത്.ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.ജീവാ ജോര്‍ജ്,ജോസ്ന ജോര്‍ജ് എന്നിവരാണ് നിലവില്‍ സ്ഥലമുടമകള്‍.വലിയവെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന എംസാന്റ് സ്ഥാപനത്തിലേക്കാണ് ഇവിടെ നിന്നും കരിങ്കലുകള് കൊണ്ടുപോകുന്നത്.ഡിസിസി അംഗമായ സിജി.തങ്കച്ചനാണ് ഇവിടെ കരിങ്കല്‍ക്വാറി നടത്തുന്നത്.ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറി അനധികൃതമാണെന്ന ആരോപണം നിലവിലുണ്ട്.ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോപത്തിനൊരുങ്ങുമ്പോഴാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ ലൈസന്‍സ് പഴയ ഉടമയുടെ പേരില്‍ തന്നെ ഇന്നും നിലിനില്‍ക്കുന്നത് പുറത്തു വന്നത്.ഇത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ മിച്ചഭൂമിയിലടക്കം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്.വന്‍മാഫിയകള്‍ രാഷ്ട്രീയ നേതൃത്വത്തെ അടക്കം വിലയ്ക്കെടുത്താണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പ്രകൃതിയെ ചൂഷണം ചെയ്യുന്നത്.വൈകുന്നേരങ്ങളില്‍ സ്ഫോടനം നടത്തുന്നത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടഞ്ഞാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.കരിങ്കല്‍ ക്വാറികള്‍ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോപം സംഘടിപ്പിക്കാനാണ് ആക്ഷന്‍ കമ്മറ്റി തീരുമാനം.ഇത്തരം ക്വാറികള്‍ക്കെതിരെ ലോകായുക്തയ്ക്ക് പരാതിയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: