കണ്ണൂര്‍: വിത്തുത്സവം-2016 കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാലില്‍ ഈ മാസം 22 മുതല്‍ 26 വരെ നടക്കും. സന്നദ്ധ സംഘടനയായ ഫെയര്‍ ട്രെയ്ഡ് അലയന്‍സ് കേരള (എഫ്ടിഎകെ) വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഈ ഉത്സവം കേരളത്തിന്റെ തനത് വിത്തിനങ്ങളും പരമ്പരാഗത കൃഷി രീതികളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കര്‍ഷകരെ ബോധ്യപ്പെടുത്താനായാണ് സംഘടിപ്പിക്കുന്നത്. വിവിധ തരം വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, കന്നുകാലികള്‍, ഔഷധച്ചെടികള്‍, കാട്ടുമരങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം, കൈമാറ്റം, സംരക്ഷണം എന്നിവയില്‍ ഊന്നിയാണ് ഉത്സവം വിഭാവനം ചെയ്തിരിക്കുന്നത.്
കര്‍ഷകര്‍ക്ക് പരമ്പരാഗത വിത്തിനങ്ങള്‍ പങ്കുവെയ്ക്കാനും വിത്തുല്‍പ്പാദനം വര്‍ധിപ്പിക്കാനും ഉത്സവം അവസരം നല്‍കുമെന്ന് എഫ്ടിഎകെ ചെയര്മാന് തോമസ് കളപ്പുര പറഞ്ഞു. ‘കര്‍ഷകരെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍ട്ടിസ്റ്റുകള്‍, സംഗീതജ്ഞര്‍ ഉള്‍പ്പെടെ എല്ലാ തുറകളില്‍പ്പെട്ടവരും വിത്തിന്റെ മഹാത്മ്യം ആഘോഷിക്കാനും വിത്തിന്റെ വൈവിധ്യവല്കരണത്തിന്റെ പ്രാധാന്യം മനസിലാക്കാനും വിത്തും നമ്മള് കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധമോര്മിപ്പിക്കാനും ഒരു കുടക്കീഴില് ഒത്തുചേരുന്നതാണ് വിത്തുത്സവം,’ അദ്ദേഹം പറഞ്ഞു.
‘അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ വിത്ത് സംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി വന്‍ ജനപ്രിയത നേടിയ ഉത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും.
2005-ല്‍ രൂപീകൃതമായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ 2012-ലാണ് വിത്തുത്സവത്തിന് തുടക്കമിട്ടത്. എഫ്ടിഎകെയുടെ പത്താം വാര്‍ഷികവും ഇത്തവണ ഉത്സവത്തിന്റെ ഭാഗമായി ആഘോഷിക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ജൈവ കര്‍ഷകര്‍ക്ക് പ്രാദേശിക വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതെന്ന് എഫ്ടിഎകെയുടെ പ്രൊമോട്ടര്‍ ടോമി മാത്യു പറഞ്ഞു. ‘ഉത്പാദനക്കുറവും വിലയിലെ വ്യതിയാനങ്ങളും കാലാവസ്ഥാ വെല്ലുവിളികളും കാരണം കേരളത്തിലെ കാര്‍ഷിക വിപണി വന്‍പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കൂടാതെ വിപണിയിലേക്കുള്ള പ്രവേശനം മിക്ക കര്‍ഷകര്‍ക്കും വിദൂര യാഥാര്‍ഥ്യമായിരുന്നു. എന്നിരുന്നാലും എഫ്ടിഎകെയുടെ ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിലൂടെ ജൈവകൃഷിയില്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ നടത്താന്‍ അവര്‍ക്കായി. ഇത് കര്‍ഷകരുടെ നഷ്ടപ്പെട്ട പ്രതീക്ഷ തിരിച്ചുപിടിക്കാന്‍ ഏറെ സഹായകമായി. അദ്ദേഹം പറഞ്ഞു.
വാര്‍ഷിക ചടങ്ങിന് മുന്നോടിയായി മലബാറിലെ മലയോര മേഖലയിലെ 5000-ത്തോളം കര്‍ഷക കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രചരണ പരിപാടികള്‍ നടന്നു വരികയാണ്. വിത്തിന്മേല് കര്‍ഷകനാണ് പരമാധികാരം എന്ന മുദ്രാവാക്യമുയര്‍ത്തി മലയോര മേഖലകളെ ബന്ധിപ്പിച്ചുള്ള വിത്ത് സ്വരാജ് യാത്ര ഈ മാസം 5-ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ നിന്നും പുറപ്പെട്ട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പര്യടനത്തിന് ശേഷം 9-ന് കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ സമാപിച്ചു.
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ തനത് വിത്ത് സംരക്ഷണ ശ്രമമാണ് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിത്തുത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ നിരവധി വിദഗ്ധര്‍ വിത്ത് സംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ക്ലാസുകളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: