തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മുന്‍ധനമന്ത്രി കെ.എം. മാണിയ്ക്കനുകൂലമായി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്പി: സുകേശന് പുനഃരന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിത്. മാണി കോഴചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തനാക്കി കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് എസ്പി ആവശ്യപ്പെടുന്നു.
ക്വിക്വെരിഫിക്കേഷനിലും പ്രാഥമികഅന്വേഷണത്തിലും കണ്ടെത്തിയ മൂന്നു തെളിവുകളിലും സാക്ഷി മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. സാക്ഷിമൊഴികളും മൊബൈല്‍ ഫോണ്‍ സംഭാഷണരേഖകളും തമ്മിലും നിരവധി പൊരുത്തക്കേടുകളുണ്ട്. ബാറുടമ ബിജു രമേശ് നല്കിയ സിഡി നിരവധി തവണ എഡിറ്റ് ചെയ്തിട്ടുണ്ട്. അത് തെളിവായി സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇനി പരിശോധിക്കേണ്ടതില്ല. ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കാനായി എടുത്തപ്പോള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണ്. ഈ ഫയല്‍ നിയമവകുപ്പ് നിര്‍ബന്ധമായും കാണണമെന്നതിനാലാണ് മാണി മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
മാണിയുടെ പാലായിലെയും തിരുവനന്തപുരത്തെയും വീടുകളില്‍ ബാറുടമകള്‍ പണം എത്തിച്ചു എന്നതിന് തെളിവുകളുണ്ടെന്നാണ് ആദ്യം വിജിലന്‍സ് കണ്ടെത്തിയത്. എന്നാല്‍ പുനരന്വേഷണറിപ്പോര്ട്ടില് പറയുന്നത്,ബാറുടമകളുടെ മൊഴികളിലെല്ലാം വൈരുധ്യമുണ്ടെന്നാണ്. പാലായിലെ വീട്ടില്‍ പണമെത്തിച്ചെന്ന് പറയുന്ന ബാറുടമ സജി ഡൊമിനിക് ആ സമയം പൊന്കുന്നത്തായിരുന്നെന്ന് മൊബൈല്‍ ടവര്‍ ലൊക്കേറ്റു ചെയ്തപ്പോള്‍ തെളിഞ്ഞുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടു പറയുന്നു.
മാണിയെ പ്രതിയാക്കാന്‍ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തനാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചതായും ഇത് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലായും അന്ന് കേസ് പരിഗണിച്ച വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനോട് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടാന് ഉത്തരവിട്ടത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് കെ.എം. മാണിക്ക് നവംബറില്‍ ധനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിയും വന്നിരുന്നു. കോടതി കേസ് തീര്‍പ്പാക്കും മുമ്പേ, മാണിയെ മുന്നണിയില്‍ തിരികെ എടുക്കണമെന്ന ആവശ്യം യുഡിഎഫ് കണ്‍വീനര്‍തന്നെ ഉയര്‍ത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: