കോഴിക്കോട്: ഭക്തരുടെ മനസ്സില്‍ കുളിര്‍മഴയായി അമ്മയുടെ സ്നേഹവാത്സല്യം പെയ്തിറങ്ങി. വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാനക്ഷേത്രവാര്ഷികമഹോത്സവത്തിന്റെ രണ്ടാം ദിനവും അമ്മ ഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകി. ആയിരക്കണക്കിന് ഭക്തരാണ് ഇന്നലെയും അമ്മയെ കാണാന്‍ ആശ്രമത്തിലെത്തിയത്. അമ്മയുടെ സ്നേഹവാത്സല്യം ഏറ്റുവാങ്ങിയാണ് ഇന്നലെ എത്തിയ ഓരോ ഭക്തനും ആശ്രമത്തില്‍ നിന്നും മടങ്ങിയത്. അവസാനമെത്തിയ ഭക്തനും ദര്‍ശനം നല്കിയ ശേഷമാണ് അമ്മ വിശ്രമത്തിനായി എണീറ്റത്. രണ്ടാം ദിവസമായ ഇന്നലെ ധ്യാനത്തോടെയാണ് ഉത്സവ പരിപാടി കള്‍ക്ക് തുടക്കമായത്. ശനിദോഷ നിവാരണ പൂജ, ശ്രീലളിതാസഹസ്രനാമാര്‍ച്ചന, അമ്മയുടെ നേതൃത്വത്തില്‍ ഭജന, സത്സംഗം, ധ്യാനം എന്നിവയും നടന്നു. ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷികമഹോത്സവത്തില്‍ പങ്കെടുക്കാനായി അമ്മ ഇന്ന് പാലക്കാട്ടേയ്ക്ക് യാത്രയാകും.
വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പ്രാര്‍ത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്നലെ നടന്നു. അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. കോഴിക്കോട് ആശ്രമം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി ജയശങ്കര്‍, ബ്രഹ്മചാരി ഷൈ ജന്‍, സംഘാടക സമിതി ഭാരവാഹികളായ അഡ്വ.പി.കെ. ശ്രീധരന്‍നായര്‍, വി. രവീന്ദ്രന്, കെ.പി. ചന്ദ്രദാസന്‍, എം. മുകുന്ദന്, എം. പ്രകാശന്, വിനയന്, സജീവന് തുടങ്ങിയവരും അമ്മയുടെ നൂറുകണക്കിന് ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: