ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണക്കേസ് അന്വേഷിക്കാന്‍ പാക് സര്‍ക്കാര്‍ രൂപീകരിച്ച സംയുക്ത അന്വേഷണ സംഘം പത്താന്‍കോട്ടെ സൈനികത്താവളത്തിലെത്തി തെളിവെടുക്കും. ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക തീരുമാനം. അന്വേഷണ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാരത-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നീട്ടിവെച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഭീകരാക്രമണം അന്വേഷിക്കുന്ന പാക് പ്രത്യേക സംഘത്തെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാ സഹകരണങ്ങളും അവര്‍ക്ക് ലഭ്യമാക്കുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. പാക് രഹസ്യാന്വേഷണ വിഭാഗം, ഐഎസ്ഐ, സൈനിക ഇന്റലിജന്‍സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത അന്വേഷണ സംഘമാണ് പത്താന്‍കോട്ടിലെത്തുന്നത്.
ഭാരതത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ഐബി, ഐഎസ്ഐ, സൈനിക ഇന്റലിജന്‍സ് മേധാവിമാരെ വിളിച്ചു ചേര്‍ത്ത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം നടത്തിയിരുന്നു. ആഭ്യന്തരസുരക്ഷാ മന്ത്രി ചൗധരി നിസാര്‍ അലിഖാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന് ജന്‍ജ, വിദേശകാര്യ ഉപദേഷ്ടാക്കളായ സര്‍താജ് അസീസ്, താരിഖ് ഫതേമി, ധനകാര്യമന്ത്രി ഇഷാക് ധര്, കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫ് എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണ് സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചത്.
എന്നാല്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ പിടികൂടിയ കാര്യം സ്ഥിരീകരിക്കാന്‍ പാക്കിസ്ഥാന് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഭാരത സര്‍ക്കാര്‍ വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടപടികള്‍ തുടരുകയാണ്. ജെയ്ഷെ മുഹമ്മദിനെതിരെ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. ഇന്നലെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഫോണിലൂടെ ആശയ വിനിമയം നടത്തിയിട്ടുണ്ട്. പ്രത്യേകസംഘത്തിന്റെ അന്വേഷണം തുടരാനാണ് സെക്രട്ടറിമാര്‍ തീരുമാനിച്ചിരിക്കുന്നത്, വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
മസൂദ് അസര്‍, സഹോദരന് അഷ്ഫക് അഹമ്മദ് എന്നിവരുള്‍പ്പെടെ നിരവധി ഭീകര നേതാക്കള്‍ പാക്കിസ്ഥാനില്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഗുജരന്‍വാല, ഝലം, ഭവല്‍പൂര്‍ ജില്ലകളില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. പാക് നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന് പരമാവധി സഹായം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഭീകരസംഘടനകള്‍ക്കെതിരെ സന്ധിയില്ലാത്ത നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന ഏക ആവശ്യമാണ് ഭാരതം മുന്നോട്ടുവെച്ചിരിക്കുന്നത്. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെടുന്നതെന്നും അല്ലാതെ വെറും പ്രസ്താവനകളല്ല നടത്തുന്നതെന്നുമാണ് ഭാരത നിലപാട്.
അസറിന്റെ അറസ്റ്റ് സ്ഥിരീകരിക്കാതെ പാക്കിസ്ഥാന്
ഇസഌമാബാദ്: പത്താന്‍കോട് വ്യോമസേനാത്താവളത്തിലടക്കം ഭാരതത്തില്‍ നിരവധി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ട ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെ അറസ്റ്റു ചെയ്തെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ പാക്കിസ്ഥാന്. അസറിനെ അറസ്റ്റ് ചെയ്തെന്ന കാര്യം തനിക്കറിയില്ല. പാക് വിദേശകാര്യവക്താവ് ക്വാസി കൈഫുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നു നടക്കേണ്ടിയിരുന്ന ഭാരത പാക് ചര്‍ച്ചകള്‍ മാറ്റിവച്ചു. അടുത്ത തീയതി നിശ്ചയിക്കാനുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണ്. കൈഫുള്ള തുടര്‍ന്നു.
അസര്‍ മസൂദിനെയും സഹോദരനെയും അറസ്റ്റു ചെയ്തെന്നും ഇവരെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണെന്നും ബുധനാഴ്ച പാക്കിസ്ഥാന് പ്രഖ്യാപിച്ചിരുന്നതാണ്. തൊട്ടടുത്ത ദിവസം അറസ്റ്റുകാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞത് തികച്ചും ദുരൂഹമാണ്.
ഭാരതത്തിന് അസറിന്റെ ഭീഷണി
ലാഹോര്‍: തന്നെ അറസ്റ്റു ചെയ്താല്‍ ഭാരതവും പാക്കിസ്ഥാനും ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍. ഈ ഭീഷണിയടങ്ങുന്ന ശബ്ദരേഖ ഇന്നലെ അസര്‍ ഇന്റര്‍നെറ്റ് വഴി പുറത്തുവിട്ടു. തങ്ങളുടെ ശത്രുക്കള്‍ അധികകാലം ആഘോഷിക്കില്ല. തന്നെ തിഹാര്‍, കോട്ഭല്വാള് (ജമ്മു) ജയിലുകളില്‍ തടവിലിട്ടകാര്യവും പാക്കിസ്ഥാനിലെ ഭവല്‍പ്പൂര്‍ ജയിലില്‍ അടച്ച കാര്യവും അസര്‍ ചൂണ്ടിക്കാട്ടുന്നു.
എന്റെ അസാന്നിധ്യം അനുഭവിക്കാന്‍ അള്ളാവിന്റെ സൈന്യം ആരെയും അനുവദിക്കില്ല. മരിക്കും മുന്‍പ് എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നതിന് ദൈവത്തിന് നന്ദി. എന്റെ കുടുംബത്തെ അള്ളാഹു കാത്തു കൊള്ളും. എന്നെ അറസ്റ്റു ചെയ്യണം, കൊല്ലണം എന്നൊക്കെയുള്ള ശബ്ദങ്ങളാണ് ഭാരതത്തില്‍ നിന്നുയരുന്നത്. നമ്മുടെ (പാക്കിസ്ഥാനിലെ) ഭരണാധികാരികള്‍ക്ക്, നാം അവരുടെ സൗഹൃദവും അടുപ്പവും (ഭാരതത്തോടുള്ള) തകര്‍ത്തതില്‍ വേദനയാണ്. വാജ്പേയിയാകട്ടെ, മോദിയാകട്ടെ അവരുമായി സൗഹൃദം വേണമെന്നാണ് നമ്മുടെ ഭരണാധികാരികളുടെ ആഗ്രഹം. അസര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: