ഹരിഃ ഓം.
വെറുമൊരു കളിക്കോപ്പുപോലെയീ ജഗത്തിനെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും പരിലസിക്കുന്ന, പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീ മുതലായ ശബ്ദസ്വരൂപങ്ങളോടുകൂടി വിളങ്ങുന്ന, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര് പോലും വന്ദിക്കുന്ന ദേവി സുപ്രസന്നയായി എന്റെയീ വാക്കുകള്‍ക്ക് നിറവേകട്ടെ.
നരനാരായണന്മാരെയും സരസ്വതീദേവിയും വേദവ്യാസനേയും നമസ്കരിച്ചുകൊണ്ട് നമുക്കീ പുണ്യപുരാണം പഠനം ചെയ്യാം.
മാമുനിമാര്‍ സൂതനോടു പറഞ്ഞു: മഹാവിഷ്ണുവിന്റെ സര്‍വ്വപാപഹരങ്ങളായ കഥകള്‍ ഞങ്ങള്‍ കേട്ട് ആനന്ദിച്ചു. ഭക്തിപ്രഹര്‍ഷമേകുന്ന ശിവപുരാണങ്ങളും ഞങ്ങളെ സംപ്രീതരാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും കഥാശ്രവണത്തില്‍ താല്‍പ്പര്യം വന്നാല്‍പ്പിന്നെ അതുപോലുള്ള സദ്കഥകള്‍ കേള്‍ക്കണമെന്ന ആഗ്രഹം വീണ്ടും ഉള്ളില്‍ നാമ്പിടുകയാണ്. മറ്റു കാര്യങ്ങളില്‍ മനസ്സുടക്കാതെയിരിക്കാനും കഥാശ്രവണം സജ്ജനങ്ങള്‍ക്ക് ഉതകും. ഇത്തരം ആത്മോദ്ധാരണപരമായ കഥകള്‍ പറയാന്‍ അങ്ങയോളം യോഗ്യരായി മറ്റാരുമില്ലതാനും. കലിയുഗത്തില്‍ മനുഷ്യര്‍ക്ക് ക്ഷിപ്രസാദ്ധ്യമായ മോക്ഷോപായം എന്തെന്ന് പറഞ്ഞു തന്ന് ഞങ്ങളെ പ്രബുദ്ധരാക്കിയാലും.
സൂതന്‍ പറഞ്ഞു: നല്ല ചോദ്യം തന്നെയിത്. ലോകഹിതത്തിനായി സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് ഉത്തമമായ ദേവീഭാഗവതം കഥ ഞാന്‍ പറയാം. ഇത് കേള്‍ക്കുംവരെ മാത്രമേ മറ്റുപുരാണങ്ങള്‍ അതിമഹത്താണെന്നുള്ള തോന്നല്‍ നിങ്ങളില്‍ അവശേഷിക്കുകയുള്ളു. മനുഷ്യരാശിയെ ബാധിച്ച ഇരുട്ടിനെയകറ്റുന്ന പ്രകാശരേണുവും പാപക്കൊടുംകാടുകളെ വേരോടെ മുറിക്കുന്ന വെണ്മഴുവുമാണ് ദേവീഭാഗവതം. ദേവീഭാഗവതത്തിന്റെ പ്രഭാകിരണങ്ങള്‍ ഏല്‍ക്കുംവരെ മാത്രമേ ആകുലതകളുടെ കൂരിരുട്ടില്‍ മനുഷ്യന് അലയേണ്ടതായി വരൂ.
ഋഷിമാര്‍ക്ക് പുരാണം കേള്‍ക്കാന്‍ ധൃതിയായി. ‘പറയൂ, ആ പുരാണം എങ്ങനെയാണ്? എങ്ങനെയാണത് കേള്‍ക്കേണ്ടത്? എത്രനാളുകൊണ്ടാണ് ദേവീഭാഗവതം കേള്‍ക്കേണ്ടത്? ആരൊക്കെയാണ് ഇതിനുമുന്‍പ് ഇപ്പുരാണം കേട്ട് സംപ്രീതരായവര്‍?’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: