പാണ്ഡവരും കൗരവരും കുട്ടിക്കാലത്തു തുടങ്ങിയ വൈരം വളര്‍ന്നു വലുതായി. ചൂതുകളിയില്‍ ചതികാണിച്ച് ധര്‍മപുത്രനെ തോല്‍പ്പിച്ച് ദുര്യോധനന് രാജ്യം കൈവശപ്പെടുത്തുന്നു. യുദ്ധം ഒഴിവാക്കുവാന്‍ ദൂതുമായി ചെന്ന കൃഷ്ണനെയും അവര്‍ അപമാനിച്ചുവിട്ടു. ഗത്യന്തരമില്ലാതെ യുദ്ധം ആരംഭിക്കുന്നു. ആരംഭിച്ച യുദ്ധത്തില്‍ ഭഗവാന് പാണ്ഡവപക്ഷത്ത് മനസ്സുകൊടുത്തു നിന്നതിന്നാല്‍ കൗരവപടപാടെ നശിച്ചു തകര്‍ന്നു.
യാദവ കുമാരന്മാര് ഇതിനിടെ ഒരു കുസൃതി ഒപ്പിച്ചു. ജാംബവതിയുടെ മകനായ സാംബന് സ്ത്രീ വേഷം കെട്ടി ഗര്‍ഭിണിയാണെന്നും ഇവര്‍ക്ക് ഏത് കുട്ടിയാണ് ജനിക്കുന്നതെന്നും വിശ്വാമിത്രര്‍ എന്നിവരോടും ചോദിച്ചു-ജ്ഞാനദൃഷ്ടിയാല്‍ നാലും അറിഞ്ഞ മുനീശ്വരന്മാര് സാംബനെ നോക്കി പറയുന്നു. നീ ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഇരുമ്പുലക്ക നിമിത്തം നിങ്ങളുടെ യാദവകുലം നശിക്കുമെന്നും ശാപംകൊടുത്ത ശേഷം അവര്‍ യാത്രയാവുന്നു. ഉടനെ സാംബനും കൂട്ടുകാരും ചെന്നു ഉഗ്രസേന മഹാരാജാവിനോടു സംഗതികള്‍ എല്ലാം പറഞ്ഞു. ഉടനെ സാംബന് ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു.
മുതിര്‍ന്നവരുടെ ആജ്ഞ പ്രകാരം ഇരുമ്പുലക്ക രാകി പൊടിച്ചു നടുകടലില്‍ ഇട്ടു. അതേപോലെതന്നെ രാകിപൊടിച്ച ഇരുമ്പുലക്കയുടെ പൊടികള്‍ മുഴുവന്‍ കടല്‍ തീരത്തു അണഞ്ഞു. ഓരോ കോരപുല്ലുകളായി വളര്‍ന്നു. ഇരുമ്പുലക്കയുടെ ബാക്കിവന്ന ഒരു കഷണം അവിടെ കിടപ്പുണ്ടായിരുന്നു. ആരോഅത് കടലിലെറിഞ്ഞു. അത് ഒരു മത്സ്യം വിഴുങ്ങുകയായിരുന്നു. ആ മത്സ്യം ജാണ് എന്ന വേടനു ലഭിച്ചു. പിന്നീട് ആ ഇരുമ്പുലക്കയുടെ തുണ്ടിനെ തന്റെ അമ്പില്‍ മുനയാക്കിചേര്‍ത്തുവെച്ചു.
ഈ സമയം യാദവരെല്ലാവരും കടപ്പുറത്തു ഒത്തുകൂടി. സന്തോഷത്തോടെ എല്ലാവരും മദ്യപാനവും തുടങ്ങി. മദ്യം അകത്തുചെന്നാല്‍ പിന്നെ പറയണോ! മദ്യം വിഷമാണ്, മദ്യം നമ്മുടെ കുടുംബത്തേയും നമ്മളെയും നശിപ്പിക്കും എന്നതിന് തെളിവായി-ഇതാ നമ്മുടെ ഇവിടെ കൂടിയിരുന്നവര്‍ തമ്മില്‍ വഴക്കായി വഴക്കുമൂത്തു കൈയിലുള്ള ആയുധങ്ങളെല്ലാം ഒടിഞ്ഞുപോയതിനാല്‍ കടപ്പുറത്തു തഴച്ചുവളര്‍ന്നിട്ടുള്ള കോരപുല്ലുകളെടുത്ത് പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ ഓരോരുത്തരായി മരിച്ചുവീഴാന്‍ തുടങ്ങി. പ്രദ്യുമ്നന്, സാമ്പന് കൃതവര്‍മ്മാ, ശാരുകന്‍, കൃതവര്‍മ്മ-സാത്യകി അനിരുദ്ധന് ശാരുവര്‍മ്മ എന്നിവരോടു യുദ്ധം വേണ്ട എന്നു കൃഷ്ണന് പറയുന്നു. ഇതൊന്നും കേള്‍ക്കാതെ ശാരുകന്‍ തുടങ്ങിയവര്‍ എല്ലാവരും കൃഷ്ണനോടു ഏറ്റുമുട്ടി. കൃഷ്ണനും ഒരുപിടി കോരപ്പുല്ലുകൊണ്ട് അവരെ അടിച്ചു താമസിയാതെ എല്ലാവരും മരിച്ചുവീഴുന്നു.
പിന്നെ കൃഷ്ണനും ദാരുകനും മാത്രമായി. രണ്ടുപേരും നടന്നുവരുമ്പോള്‍ ബലരാമനെ ഒരു മരച്ചുവട്ടില്‍ കാണുന്നു. ബലരാമന്റെ മുഖത്തില്‍നിന്നും ഒരു ദിവ്യതേജസ്സുള്ള സര്‍പ്പം പുറത്തുവന്നു കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നു. കൃഷ്ണന് ദാരുകനോടു പറയുന്നു. നീ ദ്വാരകയില്‍ നന്ദഗോപരോടും ഉഗ്രസേനനോടും ബലരാമന് മോക്ഷപ്രാപ്തി അടഞ്ഞതും. ശ്രീകൃഷ്ണഭഗവാന് വൈകുണ്ഠത്തിലേയ്ക്ക് പോകുന്ന കാര്യവും പറയണം. താമസിയാതെതന്നെ ദ്വാരകയെ സമുദ്രം വിഴുങ്ങുമെന്നും ആയതിനാല്‍ നിങ്ങള്‍ ദ്വാരകയെ വിട്ടു ഉടനെ പോകണം എന്നുപറഞ്ഞേല്‍പിച്ചു.
അതുകഴിഞ്ഞ് ഭഗവാന് ഒരു താഴ്ന്ന വൃക്ഷക്കൊമ്പില്‍ ഒരു കാലിന്മേല് മറ്റൊരു കാല് വെച്ചു കണ്ണുമടച്ചു കിടക്കുന്ന സമയം ആ വഴിക്കു വരുന്ന ജാണ് കൃഷ്ണന്റെ പാദം കണ്ടു ഒരു മാനാണെന്നു കരുതി ഇരുമ്പുലക്കയുടെ തുണ്ട് അമ്പില്‍ മുനയായി വെച്ചിട്ടുള്ളത് പ്രയോഗിക്കുന്നു-അടുത്തുചെന്നു നോക്കിയപ്പോള്‍ ഭഗവാന്, വേടനു വലിയ വ്യസനമായി. വേടനെ ഭഗവാന് സമാധാനപ്പെടുത്തുന്നു. നിന്നെ ഞാന്‍ രാമാവതാരത്തില്‍ ഇതുപോലെ ഒളിയമ്പു എയ്തു, അതിനു പകരമാണ് ഇതെന്നും ഭഗവാന് വിവരിച്ചുകൊടുക്കുന്നു. ഉടന്‍തന്നെ ഒരു സ്വര്‍ഗരഥത്തില്‍ വേടനെ കൊണ്ടുപോയി. ഭഗവാന് വൈകുണ്ഠത്തിലേയ്ക്കും യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: