വിളനാശവും കര്‍ഷക ആത്മഹത്യകളും പെരുകുന്ന കേരളത്തിന് മാത്രമല്ല, കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന ഭാരതത്തിലുള്ള എല്ലാവര്ക്കും അനുഗ്രഹമാണ് പ്രധാനമന്ത്രിയുടെ ഫസല്‍ ബീമ യോജനയ്ക്കുള്ള കേന്ദ്രാനുമതിയും 9500 കോടിയുടെ സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയും. കാര്‍ഷികവൃത്തി ഇന്ന് ഒരു വ്യവസായമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലും കൃഷി പ്രളയം, വിളനാശം മുതലായ പ്രകൃതിദുരന്തങ്ങള്‍ക്കിരയാകുന്നു. ഇപ്രകാരമുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകര്‍ക്ക് ദുരിതക്കയത്തില്‍നിന്നും കരകയറാനുള്ള സഹായഹസ്തമാകും.
ഇന്‍ഷുറന്‍സ് കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്കുന്ന സബ്സിഡിയ്ക്ക് പരിധി ഉണ്ടാകില്ല, കര്‍ഷകര്‍ അടയ്ക്കേണ്ട പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്ക്കേണ്ട തുക 90 ശതമാനമാണെങ്കില്‍ പോലും അതു നല്‍കും, പ്രീമിയം നിരക്ക് പരിധിയില്ലാതാക്കും, വായ്പകള്‍ എടുത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ പുതിയ കര്‍ഷക ക്ഷേമ പദ്ധതി പ്രകാരം വിളനാശം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും കര്‍ഷകര്‍ക്ക് ലഭിക്കും. കേരളത്തിലെ കുട്ടനാട്ടില്‍നിന്നും തൃശൂരിലെ കോള്‍നിലങ്ങളില്‍ നിന്നും മറ്റും ഉയരുന്ന രോദനങ്ങള്‍ക്ക് അറുതിവരുത്തുന്ന ഈ പദ്ധതി ഇവിടുത്തെ കാര്‍ഷികമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും.
കര്‍ഷക രീതികള്‍ മാറുകയും ഉഴുവാനും വിതയ്ക്കുവാനും കൊയ്യാനും മെതിക്കാനും എല്ലാം യന്ത്രങ്ങള്‍ വരുകയും ചെയ്യുന്ന സാഹചര്യത്തിലും കുട്ടനാട്ടിലെ വിള പാടത്തുകിടന്ന് നശിക്കുന്നതും അവിടുത്തെ കര്‍ഷകരുടെ രോദനങ്ങളും ദൃശ്യമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചകളാണ്. പണ്ട് ബ്ലേഡ് മാഫിയകളില്‍നിന്നും കടംവാങ്ങി വിതച്ച വിളനശിക്കുമ്പോള്‍ കടം തിരിച്ചുനല്‍കാനാകാതെയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നത്. മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും കര്ഷകന് ലഭിക്കുമെന്നത് വലിയൊരു അനുഗ്രഹമാണ്. ഇന്‍ഷുറന്‍സ് തുകയുടെ രണ്ടുശതമാനമേ കര്‍ഷകര്‍ അടക്കേണ്ടതുള്ളൂ. ബാക്കി പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. ഖരീഫ് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയുടെ രണ്ടുശതമാനവും റാബി വിളയുടെ ഒന്നരശതമാനവും ആണ് കര്‍ഷകര്‍ക്ക് അടയ്ക്കേണ്ടിവരിക. വാര്‍ഷിക, വാണിജ്യ, തോട്ട കൃഷി വിളകള്‍ക്ക് അഞ്ചുശതമാനം അടച്ചാല്‍ മതി. ബാക്കി കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും.
നെല്ല്, റബര്‍, തോട്ടം, കൃഷി മേഖലയില്‍ പ്രധാനമന്ത്രി ഫസല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബാധകമായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ഭാരതത്തിന്റേത് കാര്‍ഷിക സമ്പദ്വ്യവസ്ഥ ആയതിനാല്‍ പ്രധാനമന്ത്രിയുടെ പദ്ധതിക്ക് വ്യാപകവും ഗുണപരവുമായ പ്രയോജനം ലഭിക്കും. കേന്ദ്രമന്ത്രിസഭ 17600 കോടി രൂപ പുതിയ വിള ഇന്‍ഷുറന്‍സിന് പ്രഖ്യാപിച്ചത് കര്‍ഷക ആത്മഹത്യകള്‍ നിശ്ശേഷം ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്‍ഷുറന്‍സിന്റെ ബലത്തില്‍ കര്‍ഷകര്‍ നല്ല ഗുണമുള്ള വിത്ത് വിതയ്ക്കുകയും വളപ്രയോഗവും നടത്തുകയും ചെയ്യും. വിത്ത്, വളം, മറ്റ് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും കാര്‍ഷിക വൃത്തിയെ പ്രചോദിക്കും. ഇന്‍ഷുര്‍ ചെയ്ത കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വിളകള്‍ ലഭിക്കും എന്നുമാത്രമല്ല, കടം വാങ്ങുന്നതിനും കുട്ടികളുടെ പഠിത്തത്തിനും എല്ലാം പ്രോത്സാഹനമാകും.
ഇന്ന് റബര്‍-പൈനാപ്പിള്‍ കര്‍ഷകരും വിളയുടെ വിലക്കുറവില്‍ ആത്മഹത്യാ മുനമ്പിലാണ്. പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി ഇവര്‍ക്കും സഹായകമാകും. മുന്‍പ് പ്രീമിയം നിരക്കിലെ പരിധി മൂലം കര്‍ഷകരുടെ നഷ്ടപരിഹാര തുക പൂര്‍ണമായി ലഭിക്കാതെ വെട്ടിക്കുറവ് സംഭവിച്ചിരുന്നു. പ്രീമിയം സബ്സിഡി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന തുകയില്‍ നിയന്ത്രണം വരുത്തുന്നതിനാണ് ഇത്തരത്തില്‍ പരിധി ഏര്‍പ്പെടുത്തുന്നത്. പരിധി നിയന്ത്രണം നീക്കിയതിനാല്‍ ഇനി ഇന്‍ഷുര്‍ ചെയ്ത തുക മുഴുവന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെടാം. തുടര്‍ച്ചയായ വരള്‍ച്ച മൂലം രണ്ടുകൊല്ലം രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് കടുത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
പുതിയ പദ്ധതി കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്യുക. നടത്തിപ്പിലെ പാകപ്പിഴമൂലം നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയും എന്‍എഐഎസ് പദ്ധതിയും പിന്‍വലിച്ചിരുന്നു. അതിന് കാരണം അത് കാര്‍ഷികമേഖലയുടെ 25 ശതമാനം മാത്രം കവര്‍ ചെയ്തിരുന്നതിനാലാണ്. പുതിയ പദ്ധതി 90 ശതമാനം മേഖലയിലും സംരക്ഷണം നല്‍കും. രാഹുല്‍ഗാന്ധി ‘സൂട്ട്-ബൂട്ട്’ സര്‍ക്കാരെന്ന് വിമര്‍ശിച്ച സര്‍ക്കാരാണ് ഈ സേവന പദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന് സോണിയാ പ്രഭൃതികള്‍ ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: