കണ്ണൂര്‍: സംസ്ഥാനത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നല്കുന്ന നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഉത്തരവ് കോണ്‍ഗ്രസ്സിന്റെ കര്‍ഷകരോടുള്ള സ്നേഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായി. കഴിഞ്ഞമാസം മൂന്നിന് പുറത്തിറങ്ങിയ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലാണ് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയാകുന്ന തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണിവിലയുടെ നാലിരട്ടിവരെ ഭൂവുടമയ്ക്കും കര്‍ഷകനും നഷ്ടപരിഹാരമായി ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ നഷ്ടപരിഹാരം ഇനിയങ്ങോട്ട് മൂന്നിലൊന്ന് മാത്രമേ ലഭിക്കൂ എന്നതാണ് സ്ഥിതി.
2013 ലെ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പറന്‍സി ഇന്‍ ലാന്റ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ടിലെ ഒന്നാം പട്ടികപ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വിലയെ ഒന്നു മുതല്‍ രണ്ടു വരെയുള്ള ഘടകം കൊണ്ട് ഗുണിച്ച് അതിന്റെ നൂറു ശതമാനം സൊലേഷ്യവും കണക്കാക്കുന്നതാണ്. അതായത് വിപണി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരം നല്‍കാവുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ എസ്ആര്‍ഒ 834/15 നമ്പറായി ഇറക്കിയ പുതിയ വിജ്ഞാപന പ്രകാരം നഗരപരിധിയില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ 1.2, 10 മുതല്‍ 20 കിലോമീറ്റര്‍ വരെ 1.4, 20 മുതല്‍ 30 വരെ പരിധിയില്‍ 1.6, 30 മുതല്‍ 40 വരെ പരിധിയില്‍ 1.8, 40 മുകളില്‍ 2 എന്നിങ്ങനെയാണ് ഗുണനഘടകം നിശ്ചയിച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ മനസ്സിലാകില്ലെങ്കിലും ഇത് ഒരു കൊടും വഞ്ചനയാണ്. കാരണം കേരളത്തിലെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു നഗരപ്രദേശം ഇല്ലാത്ത ഗ്രാമം വിരളമാണ്. അതായത് കേരളത്തിലെ മൊത്തം ഗ്രാമ പ്രദേശങ്ങളിലും പരമാവധി വിപണി വിലയുടെ 2.40 ഇരട്ടി മാത്രമാണ് വില ലഭിക്കുക. 26-ാം വകുപ്പ് പ്രകാരം നിശ്ചയിക്കുന്ന മാര്‍ക്കറ്റ് വില എന്നത് രജിസ്റ്റര്‍ ചെയ്ത അക്വിസിഷന്‍ ആക്ട് പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം പോലും ലഭിക്കില്ല എന്നതാകും സ്ഥിതി.
കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ നാടുനീളെ വാതോരാതെ പ്രസംഗിച്ചു നടക്കുകയും കര്‍ഷകര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്ത കോണ്‍ഗ്രസ്സുകാരുടെ തനിസ്വരൂപമാണ് പുതിയ നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
കര്‍ഷകരുടെ പേരില്‍ ദിവസങ്ങളോളം പാര്‍ലമെന്റ് സമ്മേളനം സ്തംഭിപ്പിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: