പത്തനംതിട്ട: സഹിഷ്ണുതയുടെ പ്രവാചകനാണ് കുമ്മനം രാജശേഖരനെന്ന് മാര്‍ത്തോമാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കുമ്മനം രാജശേഖരന് ആറന്മുള നിവാസികളും പരിസ്ഥിതി സംഘടനകളും സാംസ്കാരിക സംഘടനകളും ചേര്‍ന്ന് ആറന്മുളയില് നല്കിയ സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഘത്തിന്റേയും ബിജെപിയുടേയും പൈതൃകവും മാര്‍ത്തോമാസഭയുടെ പൈതൃകവും തമ്മില്‍ സാമ്യമുണ്ട്. ജനസംഘത്തിന്റെ കൊടിയില്‍ മണ്‍വിളക്കുണ്ടായിരുന്നു. ബിജെപിയായി മാറിയപ്പോള്‍ ചിഹ്നം താമരയായി. മാര്‍ത്തോമാസഭയുടെ പതാകയില്‍ മണ്‍വിളക്കും താമരയും എത്രയോകാലമായി ചിഹ്നങ്ങളാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മാര്‍ത്തോമാസഭയുടെ പ്രതിനിധിയായെത്തിയ തന്നെ സംസ്ഥാന അതിഥിയായി പരിഗണിച്ച് ആദരിച്ചു. മധ്യപ്രദേശിലും ബിജെപി സര്‍ക്കാര്‍ നല്‍കിയത് സമാനരീതിയിലുള്ള ആദരവാണ്. അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന് ക്രിസ്ത്യാനികള്‍ക്ക് എതിരല്ല, ക്രിസ്ത്യാനികളെ പലകാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണെന്ന് മാര്‍ത്തോമാസഭ വലിയ മെത്രാപ്പൊലീത്ത ഫിലീപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ഹിന്ദു നേതാവിനെ സ്വാഗതം ചെയ്യാന്‍ ക്രൈസ്തവ സഭയുടെ ആചാര്യന്മാരെ വിളിച്ചപ്പോള്‍ ഹിന്ദുമതം എത്രമാത്രം വിശാലമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ആറന്മുളയില് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഴിവുകള്‍ വര്‍ദ്ധിച്ചാല്‍ സമൂഹത്തോടുള്ള കടപ്പാടും വര്‍ദ്ധിക്കുമെന്നതിന് കുമ്മനം രാജശേഖരന്റെ ആറന്മുളയിലെ പ്രവര്‍ത്തനം തന്നെ ഉദാഹരണമാണ്.
ജനകീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതരുന്ന സന്യാസി ശ്രേഷ്ഠനാണ് കുമ്മനം രാജശേഖരനെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ തന്ത്രി മുഖ്യന് കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസഭട്ടതിരി പറഞ്ഞു.
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. കേരളത്തിലെ ജനത കക്ഷി രാഷ്്ട്രീയം മറന്ന് തന്നിലര്‍പ്പിച്ച പ്രതീക്ഷ സഫലമാക്കാന്‍ എന്തു ത്യാഗം സഹിച്ചും പ്രയത്നിക്കുമെന്നും കുമ്മനം പറഞ്ഞു.
മാര്‍ത്തോമാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ്, അക്കീരമണ്‍കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ കുമ്മനം രാജശേഖരനെ പൊന്നാട അണിയിച്ചു. പൊന്നാട അണിയിച്ച് ആദരിച്ച ആചാര്യന്മാരുടെ കാലില്‍ തൊട്ട് നമസ്ക്കരിച്ച് കുമ്മനം രാജശേഖരന് മാര്‍ത്തോമാസഭ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ പൊന്നാട അണിയിച്ച് നമസ്കരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: