കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ പത്തനംതിട്ട ജയിലില്‍ വെച്ച് എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി.ശിവരാജന്.കത്തിന് രഹസ്യസ്വഭാവം ഉള്ളതിനാല്‍ കത്ത് ഹാജരാക്കാന്‍ തടസ്സമുണ്ടെന്ന് സരിതയുടെ അഭിഭാഷകന് സി.ഡി.ജോണി അറിയിക്കുകയായിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ വായിച്ച കത്തില്‍ എന്ത് രഹസ്യസ്വഭാവമാണുള്ളതെന്നായിരുന്നു കമ്മീഷന്റെ മറുചോദ്യം. നിയമങ്ങളാണോ കത്ത് ഹാജരാക്കാന്‍ തടസ്സമെന്നും കമ്മീഷന് ചോദിച്ചു. കമ്മീഷന്റെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കത്തിലില്ലെന്നത് വസ്തുതാപരമല്ലെന്നും കമ്മീഷന് വ്യക്തമാക്കി. കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരം നടത്തുന്നതിനെയും സരിതയുടെ അഭിഭാഷകന് എതിര്‍ത്തു.എന്നാല്‍ ക്രോസ് വിസ്താരം നടത്തുന്നതിന് ബിജുവിന് കമ്മീഷന് അനുമതി നല്കി. സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കാന്‍ ഉരച്ചുനോക്കണം അതുപോലെതന്നെയാണ് ഇവിടെയും സരിതയും ബിജുവും ഒരേ വേദിയില്‍ പറഞ്ഞവസ്തുതകള് ഉരച്ച് നോക്കുമ്പോള്‍ മാത്രമെ അതിന്റെ സത്യാവസ്ഥ അറിയാന്‍ സാധിക്കു. അതുകൊണ്ടാണ് സരിതയെ ക്രോസ് വിസ്താരം നടത്താന്‍ ബിജുവിന് അനുവാദം നല്‍കുന്നതെന്നും കമ്മീഷന് വ്യക്തമാക്കി. അതേസമയം ഇന്ന് വിസ്താരത്തിന് നോട്ടീസ് നല്‍കിയിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ടെനി ജോപ്പന് ഹാജരാകില്ലെന്ന് അഭിഭാഷക മുഖേന കമ്മീഷനെ അറിയിച്ചു. കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹാജരകാന്‍ കഴിയില്ലെന്ന് അഭിഭാഷക കമ്മീഷനെ അറിയിച്ചു.വിസ്താരത്തിന് സാക്ഷികള്‍ എത്താത്തതില്‍ ഇന്നും കമ്മീഷന് വിമര്‍ശിച്ചു. കമ്മീഷനെ ആരും ചെറുതായി കാണണ്ട എന്ന മുന്നറിയിപ്പും കമ്മീഷന് നല്കി.കമ്മീഷന്റെ കാലാവധി ഏപ്രില്‍ 27ന് അവസാനിക്കാനിരിക്കെ കമ്മീഷന്റെ ഇനിയുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച മുഴുവന്‍ കക്ഷികളുടെയും അഭിഭാഷകരോടും ഹാജരാകാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: