കൊച്ചി: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതി നേതൃത്വം നല്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര ഈ മാസം 24 ന് കാസര്‍കോട്ടു നിന്നാരംഭിക്കും. മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ നയിക്കുന്ന യാത്ര ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. മാതൃദേവോ ഭവ എന്ന സന്ദേശവുമായി, സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം, കുടുംബ ഭദ്രത തുടങ്ങിയ വിഷയങ്ങളെ സമൂഹത്തില്‍ പുനര്വിന്യസിപ്പിക്കാനുളള ശ്രമങ്ങളുടെ തുടക്കമാണ് ഈ യാത്ര.
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി ഇത്തരത്തിലൊരു ബോധവത്കരണയാത്ര ഇതാദ്യമാണ്. വിവിധ മഹിളാസംഘടനകളുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. 24 ന് കാസര്‍കോട് അനന്തപുരം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വച്ച് ഗോവ ഗവര്‍ണര്‍ മൃദുലാ സിന്‍ഹ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലായി 70 ഓളം കേന്ദ്രങ്ങളില്‍ പ്രാദേശിക സ്വീകരണങ്ങളും 14 ദൈനംദിന ജില്ലാസമാപന യോഗങ്ങളും ഉണ്ടായിരിക്കും.
ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്തുനടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രാന്തകാര്യവാഹ് പി.ഗോപാലന് കുട്ടി മാസ്റ്റര്‍, രവീഷ് തന്ത്രി കുണ്ടാര്‍, സ്വാമി അയ്യപ്പദാസ്, എ.കെ.ബി.നായര്‍, അഡ്വ.കെ.കെ.ബലറാം, സന്ധ്യ വി. ഷെട്ടി, പ്രമീള നായിക് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. മാതൃസമിതി സെക്രട്ടറി ശാന്ത എസ്. പിള്ള, സംസ്ഥാന യാത്രാ കോര്‍ഡിനേറ്റര്‍ എം. ശ്രീധരന് തുടങ്ങിയവര്‍ സ്വാഭിമാന്‍ യാത്രയ്ക്ക് നേതൃത്വം
നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: