തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തില്‍ പൊതുശ്മശാനത്തിന്റെ പണി പൂര്‍ത്തിയായിട്ടും ഉപയോഗത്തിനായി തുറന്ന് കൊടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് ഇളംദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുശ്മശാനം നവീകരിക്കാന്‍ വേണ്ടി അടച്ചിടുകയായിരുന്നു. പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങി. ഇതോടെ ഹിന്ദുഐക്യവേദിയും ബിജെപിയും സമരവുമായി രംഗത്തെത്തി. പിന്നീടാണ് പുതിയ ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം തീര്‍ന്നെങ്കിലും തുറന്ന് കൊടുക്കാന്‍ തയ്യാറായിട്ടില്ല. വീട്ടില്‍ സംസ്കരിക്കാന്‍ ഇടമില്ലാത്തവരുടെ മൃതദേഹം ഇപ്പോള്‍ തൊടുപുഴ ശ്മശാനത്തിലെത്തിച്ചാണ് സംസ്കരിക്കുന്നത്. വെള്ളിയാമറ്റത്തുനിന്ന് പതിനാറ് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം മൃതദേഹം തൊടുപുഴയിലെ ശ്മശാനത്തിലെത്തിക്കാന്‍. മൂന്ന് വര്‍ഷമായി ഇതേ സ്ഥിതിയിലാണ് സംസ്കാര ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നത്. പണിതീര്‍ന്ന ശ്മശാനം ഉടന്‍ തുറന്ന് കൊടുക്കണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: