സ്വന്തം ലേഖകന്‍
കണ്ണൂര്‍: തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാഗര തീരയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശോജ്ജ്വല സ്വീകരണം. ജില്ലയിലെത്തിയ ജാഥ തലശ്ശേരിയിലെ സ്വീകരണത്തിനു ശേഷം ഇന്നലെ രാവിലെ ധര്‍മ്മടത്തുനിന്നും തുടങ്ങി. തുടര്‍ന്ന് കണ്ണൂര്‍ മേലെചൊവ്വയില്‍ യാത്രയ്ക്ക് സ്വീകരണം നല്കി. യാത്രാപ്രമുഖ് പ്രൊഫ.പി.ജി.ഹരിദാസ് സ്വീകരണ പരിപാടിയില്‍ സംസാരിച്ചു. ഭൂ-മണല്‍ മാഫിയകള്‍ ശക്തമായി മുന്നേറുമ്പോള്‍ തകരുന്നത് ഭൂമിയുടെ സംസ്കാരമാണെന്നും ഇതുകാരണം ഭൂമിക്ക് തന്നെ സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുന്നും മലകളും പറവകളും നദികളും മനഷ്യ മൃഗാദികളും ഉള്‍ക്കൊള്ളുന്ന നമ്മുടെ നാടിന്റെ ജൈവ വൈവിധ്യങ്ങള്‍ പോലും നശിച്ചുകൊണ്ടിരിക്കുന്നു. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാംസ്കാരിക സ്നേഹികള്‍ക്ക് കഴിയില്ല. ഇതിനെതിരെയാണ് ഈ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി മണി എടപ്പാള്‍, ഡോ.കൂമുള്ളി ശിവരാമന്, കെ.ബി.ബാബു, കെ.എന്‍.രാധാകൃഷ്ണന്, ജനാര്ദ്ദനന് മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി. കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പരിപാടിയില്‍വെച്ച് പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനായ പി.നാരായണന് മാസ്റ്റര്‍, തപസ്യ മുന്‍ ജില്ലാ അധ്യക്ഷനും ഗ്രന്ഥകാരനും പ്രശസ്ത സ്കിന്‍ സ്പെഷ്യലിസ്ററുമായ ഡോ.എന്‍.കെ.ശശീന്ദ്രന്, ചാല ശാന്തി ദീപം സ്പെഷ്യല്‍ സ്ക്കൂള് പ്രിന്‍സിപ്പാള്‍ കെ.ജലറാണി എന്നിവരെ ആദരിച്ചു. കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ ഭാഗ്യശീലന്‍ ചാലാട് അധ്യക്ഷത വഹിച്ചു. ജാഥാ പ്രമുഖ് പി.ജി.ഹരിദാസ്, മണി എടപ്പാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജന്മഭൂമി മുന്‍ കണ്ണൂര്‍ റസിഡണ്ട് എഡിറ്റര്‍ എ.ദാമോദരന്‍, പ്രമുഖ വാഗ്മിയും ആധ്യാത്മിക പ്രഭാഷകനുമായ സി.മാധവന് മാസ്റ്റര്‍, കലാമണ്ഡലം വനജ എന്നിവരെ ഹരിദാസ് ഷാളണിയിച്ച് മൊമെന്റോ നല്കി ആദരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
യാത്ര ചിറക്കല്‍, വടേശ്വരം (കീച്ചേരി), തളിപ്പറമ്പ്, മാടായിപ്പാറ, ഏഴിമല എന്നിവിടങ്ങളിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് രാത്രിയോടെ പയ്യന്നൂരില്‍ സമാപിച്ചു. സ്വീകരണ സ്ഥലങ്ങളിലെല്ലാം തെരുവുനാടകവും അവതരിപ്പിക്കപ്പെട്ടു. പി.ജി.ഹരിദാസിന്റെ നേതൃത്വത്തിലുളള യാത്രാംഗങ്ങള്‍ പ്രശസ്ത ശാക്തേയ ക്ഷേതങ്ങളിലൊന്നായ മാടായിക്കാവും പരിസരവും സന്ദര്‍ശിച്ചു. കൂടാതെ ചിറക്കല്‍ ഫോക്ലോര് അക്കാദമി ആസ്ഥാനം, കിഴക്കേക്കര മതിലകം ക്ഷേത്രം, കടലായി ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ ആരംഭിച്ച് വൈകിട്ട് കാസര്‍ഗോഡ് സമാപിക്കും. കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരമാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: